> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.പി.ഐ വിട്ട് കെ. അജിത്ത് ബി.ജെ.പിയിൽ
- URL: https://www.vaikomvartha.com/si-pi-ai-vitttt-ke-ajitt-bi-je-piyi/
- Published: 2026-03-01T09:40:14.000Z
- Updated: 2026-03-01T09:40:14.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam, Politics

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ വൈക്കം എം.എൽ.എയും സി.പി.ഐയുടെ മുതിർന്ന നേതാവുമായിരുന്ന കെ. അജിത്ത് ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. വൈക്കത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവും എം.എൽഎയുമായിരുന്ന എം. കെ.കേശവൻ്റെ മകനാണ്.  
ദീർഘകാലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു നേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് കോട്ടയം ജില്ലയിലെയും വൈക്കത്തെയും ഇടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സി.പി.ഐ നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലമായി കെ. അജിത്ത് അകൽച്ചയിലായിരുന്നു. പാർട്ടിക്കുള്ളിലെ അവഗണനയും പ്രവർത്തന സ്വാതന്ത്ര്യമില്ലായ്മയുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിലും ബി.ജെ.പിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൈക്കം മണ്ഡലത്തിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. സി.പി.ഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വൈക്കത്തെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ചെത്തു തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്.

കെ. അജിത്തിന്റെ വരവോടെ കോട്ടയം ജില്ലയിൽ പാർട്ടിക്ക് വലിയ ഊർജ്ജം ലഭിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വൈക്കം പോലുള്ള മണ്ഡലങ്ങളിൽ ദളിത് വോട്ടുകളുടെ ഏകീകരണം ബി.ജെ.പി ലക്ഷ്യമിടുന്നു. സി.പി.ഐയുടെ ഉറച്ച വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ അജിത്തിന്റെ സ്വാധീനം സഹായിക്കുമെന്ന് പാർട്ടി കരുതുന്നു. പരിചയ സമ്പന്നനായ ഒരു മുൻ എം.എൽ.എയുടെ സാന്നിധ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുണകരമാകും.

"കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളിൽ നിന്ന് അകന്നുപോയിരിക്കുന്നു. കേരളത്തിന്റെ വികസനത്തിന് ബിജെപിയല്ലാതെ മറ്റൊരു ബദലില്ല." എന്ന് കെ.അജിത്ത് പറഞ്ഞു.