> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ
- URL: https://www.vaikomvartha.com/tamilnadu-bangal-election/
- Published: 2026-04-23T04:28:12.000Z
- Updated: 2026-04-23T04:28:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കുകയാണ്. 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാരാണുള്ളത്. ബംഗാളിലെ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

234 നിയമസഭാ സീറ്റുകളില്‍ 4023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 75,032 പോളിങ് ബൂത്തുകള്‍ സജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടി.വി.കെ പ്രസിഡൻ്റ് വിജയ്, കേന്ദ്രമന്ത്രി എല്‍. മുരുകൻ, സിനിമാതാരങ്ങളായ രജനികാന്ത്, കമല്‍ഹാസൻ, അജിത്ത്, തൃഷ, സംഗീതജ്ഞൻ ഇളയരാജ തുടങ്ങിയവർ ചെന്നൈയിലും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും, ബി.ജെ.പി നേതാവ് കെ അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലിസുകാരും സേവനത്തിനുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിലെ വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധിയെഴുതുന്നത്. കനത്ത സുരക്ഷയില്‍ ബംഗാളില്‍ ഇന്ന് ആദ്യഘട്ട പോളിങ് നടക്കുക. ആദ്യഘട്ടത്തില്‍ ആകെ 1,478 സ്ഥാനാര്‍ഥികളുണ്ട്. ഇന്ന് 16 ജില്ലകളിലാണ് വോട്ടെടുപ്പ്. തുടര്‍ച്ചയായ നാലാംഭരണം ഉറപ്പിക്കാന്‍ തൃണമൂലിന് അതിര്‍ത്തി ജില്ലകളില്‍ അടക്കം വിജയം അനിവാര്യമാണ്. ബി.ജെ.പിക്ക് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ബംഗാളില്‍ ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ളത് മൂര്‍ഷിദാബാദിലാണ്. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യാന്തര അതിർത്തികളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് കേന്ദ്ര സേനാംഗങ്ങളെയാണ് ബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്.