> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൂത്തുലഞ്ഞ് തെക്കേനട സർക്കാർ സ്കൂൾ മുറ്റം: പൂങ്കാവനം പദ്ധതിയിലെ ബന്തിപ്പൂ കൃഷി വിളവെടുത്തു
- URL: https://www.vaikomvartha.com/vaikom-news-municipality/
- Published: 2026-08-19T11:08:37.000Z
- Updated: 2026-08-19T11:08:37.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: തെക്കേനട സർക്കാർ സ്കൂളിലെത്തിയാൽ പൂമ്പാറ്റകൂട്ടങ്ങളും തേനിച്ചകളും നിറഞ്ഞ ഒരു പൂകാഴ്ച കാണാം. നഗരസഭ അയ്യൻങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ വിരിയിച്ച ഓണക്കാല പൂങ്കാവനമാണ് ഈ സ്കൂൾ മുറ്റത്തെ മനോഹര കാഴ്ചയാകുന്നത്. 

നഗരസഭയുടെ ഈ ഓണക്കാല ബന്തിപ്പൂകൃഷിയുടെ ആദ്യവിളവെടുപ്പ് തുടങ്ങി. അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ നേതൃത്വത്തിൽ പൂങ്കാവനം പദ്ധതിയിൽ നടത്തിയ ബന്തിപ്പൂകൃഷിയുടെ ആദ്യ വിളവെടുപ്പ് ആണ് നടന്നത്. നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ ആദ്യ പൂവിറുത്തു. നഗരസഭയുടെ പൂങ്കാവനം പദ്ധതിയിൽ ഇവിടെ മുന്നൂറോളം ബന്തി തൈകളാണ് നട്ടത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ പരിചരണത്തിൽ 10 കിലോയോളം ബന്തിപ്പൂവാണ് ആദ്യ വിളവെടുപ്പ് സമയത്ത് വിരിഞ്ഞത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് ജൂൺ മാസത്തിലാണ് ഇവിടെ ബന്തി കൃഷിക്ക് തുടങ്ങിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660429.jpg)

തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നഗരസഭയുടെ പൂങ്കാവനം പദ്ധതി ബന്തിപൂ കൃഷിയിലൂടെ വരുമാനം കിട്ടുന്നത്. ആദ്യ വിളവെടുപ്പിലെ പൂക്കൾ ആവശ്യക്കാർക്ക് മൊത്തമായോ ചില്ലറയായോ വിൽക്കാനാണ് തൊഴിലാളികളുടെ തീരുമാനം. അടുത്തവർഷം മുതൽ നഗരസഭയുടെ എല്ലാ വാർഡുകളിലും ഓണക്കാല ബന്തിപ്പൂകൃഷി വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി രാജശേഖരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാപുരുഷൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാകുമാരി, നഗരസഭ അംഗങ്ങളായ ഇടവട്ടം ജയകുമാർ, വി. അമ്പിളി, ബി. സുശീല, സിന്ധു സജീവൻ, സീമ സുധീരൻ, റജിമോൾ പ്രദീപ്, പി.ഡി പ്രസാദ്, എം.ആർ അനിൽകുമാർ എന്നിവർക്കൊപ്പം കൃഷി അസിസ്റ്റൻ്റ് മെയ്‌സൻ മുരളി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സൗമ്യ ജനാർദ്ദനനും ആദ്യ പൂവിറുക്കാൻ എത്തിയിരുന്നു.