> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലമുറകൾക്ക് അക്ഷര വെളിച്ചമേകിയ അധ്യാപന പാരമ്പര്യം: സുഹറ ടീച്ചറെ ആദരിച്ച് തലയാഴം പഞ്ചായത്ത്
- URL: https://www.vaikomvartha.com/vaikom-news-thalayazam/
- Published: 2026-08-19T08:31:02.000Z
- Updated: 2026-08-20T06:31:59.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

തലയാഴം: തലയാഴം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെറുകാട് 116-ാം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിൽ നഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറാബീവി സി.എമ്മിനെ ആദരിച്ചു. വൈക്കം എം.എൽ.എ കെ. ബിനിമോൻ ആദരവ് നൽകി. അഞ്ചാം വാർഡ് മെമ്പർ വിവേക് പ്ലാത്താനത്തിന്റെയും തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജിന്റെയും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-4.jpg)

  
തലമുറകളായി അധ്യാപന രംഗത്ത് സജീവമായ കുടുംബമാണ് സുഹറാബീവി സി.എമ്മിന്റേത്. സുഹറ ടീച്ചറുടെ മാതാവ് ഐഷാബീവിയാണ് നാട്ടിലെ നിരവധി കുട്ടികളെ ആദ്യമായി എഴുത്തിനിരുത്തി അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. തുടർന്ന് സുഹറ ടീച്ചറും സഹോദരി അനിയുമ്മാബീവിയും അധ്യാപന രംഗത്ത് സജീവമായി. ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ പബ്ലിക് കോ-ഓപ്പറേഷൻ സെന്ററിന്റെ കീഴിൽ ഇരുവരും ഏകദേശം 30 വർഷത്തോളം നഴ്സറി അധ്യാപികമാരായി സേവനമനുഷ്ഠിച്ചു.  
സുഹറ ടീച്ചറുടെ മകൾ ഷീബ ആഷിക്ക് ഒമാൻ ഇന്ത്യൻ സ്കൂളിലും ഇളയമകൾ ഷീജ റഷീദ് കോട്ടയം പുത്തനങ്ങാടി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലും അധ്യാപികമാരാണ്. മറ്റുമക്കളായ അഡ്വ. ഷീന റഫീക്ക് ഹൈക്കോടതിയിൽ അഭിഭാഷകയും ഷിഹാബ് കെ. സൈനു കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമാണ്. സഹോദരി അനിയുമ്മാബീവിയുടെ മകൾ അൻസൽന അൻവറും (അബുദാബി) അധ്യാപികയായിരുന്നു. പരേതനായ സൈനുദ്ധീൻ ടി.എസ്. (കേരള പോലീസ്) ആയിരുന്നു സുഹറ ടീച്ചറുടെ ഭർത്താവ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-14.png)

അക്ഷരങ്ങളുടെ ലോകത്തേക്ക് തലമുറകളെ കൈപിടിച്ചുയർത്തിയ ഈ കുടുംബത്തിന്റെ അധ്യാപന പാരമ്പര്യത്തിനുള്ള അംഗീകാരമായി കൂടിയാണ് സുഹറ ടീച്ചറുടെ 55 വർഷത്തെ സേവനത്തിന് ലഭിച്ച ആദരം.