> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വനിതാ സംവരണ ബിൽ: വ്യാഴാഴ്ച മുതൽ മൂന്നു ദിവസം പാർലമെൻറിൽ ഹാജരാകണമെന്ന് ബി.ജെ.പി എം.പിമാർക്ക് വിപ്പ്
- URL: https://www.vaikomvartha.com/vnita-bill-parlament/
- Published: 2026-04-12T11:15:46.000Z
- Updated: 2026-04-12T11:15:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ഡൽഹി: വനിതാ സംവരണ ബിൽ പാർലമെൻ്റ് സമ്മേളനത്തിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് കോൺഗ്രസ് എതിർപ്പ് ശക്തമാക്കി. വിഷയത്തിൽ ആദ്യം സർവ്വകക്ഷി യോഗം വിളിച്ച് മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച് വിശദമായ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി. വനിതാ സംവരണ ബില്ലിൽ പിന്തുണ തേടി എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നൽകിയിരുന്നു നരേന്ദ്ര മോദി. സംവരണം നടപ്പാക്കാൻ ഇതാണ് ഉചിതമായ സമയമെന്നും, ഏകോപനത്തോടെ മുന്നോട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ യാതൊരു വിശദമായ കൂടിയാലോചനയും നടന്നിട്ടില്ലെന്ന് മല്ലികാർജ്ജുൻ ഖ‍ർഗെ മറുപടി കത്തിൽ ചൂണ്ടിക്കാട്ടി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000505710-1.jpg)

വ്യാഴാഴ്ച മുതൽ മൂന്നു ദിവസം പാർലമെൻ്റിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് ബി.ജെ.പി എം.പിമാർക്ക് വിപ്പ് നല്കി. മണ്ഡല പുനർനിർണ്ണയവും ലോക്സഭ സീറ്റുകളുടെ വർധനവും സംബന്ധിച്ച് വ്യക്തതയില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. നിലവിലെ 543 സീറ്റുകൾ 816 ആയി ഉയർത്താനുള്ള ഭേദഗതി സർക്കാർ കൊണ്ടുവരുമെന്നാണ് സൂചന. കൂടാതെ 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കാനുള്ള പ്രത്യേക ബില്ലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ സംവരണം നടപ്പാക്കുകയോ, അല്ലെങ്കിൽ പുതിയ സെൻസസ് കണക്കുകൾ പുറത്തുവന്നതിന് ശേഷം മണ്ഡല നിർണ്ണയം നടത്തുകയോ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം സർവ്വകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും കോൺഗ്രസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, ബില്ല് പാസാക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബി.ജെ.പി. പാർലമെൻറ് സമ്മേളന ദിവസങ്ങളിൽ എല്ലാ എംപിമാരും നിർബന്ധമായും ഹാജരാകണമെന്ന് പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.