പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തെരുവ്നായ
എസ്. സതീഷ്കുമാർ
വൈക്കം: സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തെരുവ്നായ കയറി കിടപ്പുറപ്പിച്ചത് പൊല്ലാപ്പായി. ഏറെ ശ്രമിച്ചിട്ടും നായയെ ഓടിക്കാൻ കഴിയാതെ വന്നതോടെ സ്കൂൾ അധികൃതർ ഫയർഫോഴ്സിനെ വിളിച്ചു.
ഫയർഫോഴ്സ് എത്തിയാണ് നായയെ താഴെ ഇറക്കിയത്. വൈക്കം തെക്കേനട സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആദ്യം നായ ഓടിച്ചു വിടാൻ ജീവനക്കാർ പഠിച്ച പണിയെല്ലാം നോക്കിയിട്ടും നായ അനങ്ങിയില്ല. പിന്നീട് ചെറിയ കയർ കെട്ടി വലിച്ചു നീക്കാൻ ആലോചിച്ചില്ലെങ്കിലും ആക്രമണം ഭയന്ന് സ്കൂൾ ജീവനക്കാർ പിന്മാറുകയായിരുന്നു. പഴയ കെട്ടിടത്തിന്റെ രണ്ടാംനിലയുടെ മുകളിലാണ് തെരുവുനായ കയറി കിടപ്പായത്. നായ കിടപ്പുറപ്പിച്ച കെട്ടിടത്തിലെ ക്ലാസ് മുറികളിൽ നടന്ന സ്കോളർഷിപ്പ് പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോയിരുന്നു. എന്നാൽ രണ്ടാം നിലയിലേക്കുള്ള ഗേറ്റ് അടച്ച് ജീവനക്കാർക്ക് വീട്ടിൽ പോകാൻ കഴിയാത്ത സ്ഥിതിയായി. അടുത്തദിവസം രാവിലെ കുട്ടികളെത്തുമ്പോൾ അപകടമുണ്ടാകാനുമുള്ള സാധ്യത കൂടി കണ്ടാണ് സ്കൂൾ അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്. ക്ലാസ് മുറികൾക്ക് പുറത്ത് ടൈലിട്ട വരാന്തയിൽ കിടപ്പിറപ്പിച്ച നായയെ ഫയർഫോഴ്സ് വലകൊണ്ടു പിടികൂടാൻ ശ്രമിച്ചു. എന്നാൽ വലയിൽ കയറാതെ തന്നെ നായ പുറത്തേക്കിറങ്ങി. പിന്നെ കെട്ടിടത്തിൻ്റെ പടിക്കെട്ടുകൾ ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു. ശ്വാസം വീണ സ്കൂൾ ജീവനക്കാർ ഫയർഫോഴ്സിന് നന്ദിയും പറഞ്ഞ് രണ്ടാം നിലയുടെ ഗെയിറ്റ് പൂട്ടി ഇറങ്ങി. സംഭവമൊന്നുറിയാതെ ഈ സമയം മറ്റു കെട്ടിടത്തിലെ ക്ലാസ്സ് റൂമുകളിൽ പരീക്ഷ എഴുതുന്നവരും അവർക്കൊപ്പം എത്തിയവരും സ്കൂളിൽ ഉണ്ടായിരുന്നു. വൈക്കത്ത് സ്കൂൾ കോമ്പൗണ്ടുകളിലും സ്കൂളിന് പുറത്തുമൊക്കെയായി തെരുവുകളിൽ നായ് ശല്യം രൂക്ഷമാവുന്നത്കു ട്ടികൾക്കടക്കം വലിയ ഭീഷണിയാവുകയാണ്.