സ്വകാര്യമില്ലുകളുടെ ചൂഷണം : നെൽകർഷകർ ദുരിതത്തിൽ
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: നൂറ് കിലോ നെല്ലിന് 25 കിലോ കിഴിവ് ആവശ്യപ്പെട്ട് സ്വകാര്യമില്ലുകളുടെ ചൂഷണം മൂലം കടുത്തുരുത്തി മധുരവേലി പടിഞ്ഞാറെ പുറം പാടത്ത് 300 ടൺ നെല്ല് സംഭരിക്കാതെ കിടക്കുന്നു. രണ്ടാഴ്ചയായി പാടത്തും റോഡിലുമായി കിടക്കുന്ന നെല്ല് വേനൽമഴയിൽ നശിക്കാതെ സംരക്ഷിക്കാൻ പെടാപ്പാട്പെടുകയാണ് കർഷകർ.
പതിര് കൂടുതലെന്നും നെല്ല് പേറ്റി നൽകണമെന്നുമാണ് ആവശ്യം. കരക്കെത്തിക്കാൻ ആറായിരം രൂപ ഏക്കറിന് അധിക ചെലവ് വഹിച്ച കർഷകർ ഇപ്പോൾ ഒരു ഏക്കറിലെ നെല്ലിന് പേറ്റാനും ആറായിരം രൂപകൂടി ചെലവാക്കണം. ഇതിനിടെയാണ് വേനൽ മഴയുടെ ഭീഷണിയും. 240 ഏക്കറിലാണ് ഇവിടെ 65 കർഷകർ ഏക്കറിൽ മുപ്പത്തി അയ്യായിരം മുടക്കി നെല്ല് വിളയിച്ചത്. ഇതാണ് ഇപ്പോൾ സംഭരിക്കാത്തത് മൂലും രണ്ടാഴ്ചയായി ഇടക്ക് ശക്തിയായി പെയ്യുന്ന മഴയിൽ സംരക്ഷിക്കാൻ കൂടി കർഷകർ കഷ്ടപ്പെടുന്നത്. തലയോലപ്പറമ്പ് നടുക്കരി പാടത്ത് 126 ഏക്കറിലെ കൊയ്ത്തു നടന്ന പാടത്തെ 75 ടൺ നെല്ലാണ് പാടത്ത് കിടക്കുന്നത്. മഴ പെയ്യുന്നതിനിടെ ഇനി 90 ഏക്കറോളം പാടം ഇവിടെ കൊയ്യാനുമുണ്ട്. മൂന്ന് ദിവസം മുമ്പാണ് ഇവിടെ കൊയ്ത്തു തുടങ്ങിയത്.ഏക്കറിന് 22 ക്വിൻ്റലോളം വിളവ് എടുത്ത കർഷകരാണ് ഇവിടെ വേനൽ മഴയും പ്രതിസന്ധി നേരിടുന്നത്. ഇവിടെ നെല്ലിൻ്റെ ഈർപ്പ പരിശോധന തുടങ്ങിയിട്ടേയുള്ളൂ അധികൃതർ. ഇതിനിടെ മഴപെയ്ത് വെള്ളം നിറഞ്ഞ ഏഴ് ഏക്കറോളം പാടം കൊയ്യാൻ പറ്റാത്ത സ്ഥിതിയിലുമാണ്. പ്രദേശത്ത് മറ്റ് ആറു പാടശേഖരങ്ങളിലായി 700 ഏക്കർ കൊയ്ത്ത് നടക്കാൻ ഉണ്ട്. വേനൽ മഴ കൊയത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കക്കിടെയാണ് കൊയ്ത നെല്ലിൻ്റെ സംഭരണം താമസിക്കുന്നത് കർഷകരെ കടക്കെണിയിലാക്കുന്നത്. മഴയത്ത് നെല്ല് കിടന്നാൽ മില്ലുകൾ ഈർപ്പം പറഞ്ഞ് കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നതാണ് കർഷകർക്ക് വിനയാകുന്നത്. ഇത്തവണ പ്രദേശത്ത് നല്ല നെല്ലിൻ്റെ മികച്ച വിളവ് കിട്ടിയപ്പോഴാണ് സംഭരണത്തിലെ താമസവും വേനൽമഴയും വില്ലനാകുന്നത്.