ആരോഗ്യ, കാർഷിക, ടൂറിസം മേഖലകൾക്ക് പ്രാമുഖ്യം നൽകി നഗരസഭാ ബഡ്ജറ്റ്
എസ്. സതീഷ്കുമാർ
വൈക്കം: ഈ കൗൺസിൽ കാലത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങും എന്ന പ്രഖ്യാപനവുമായി വൈക്കം നഗരസഭ ബജറ്റ് അവതരണം.
നഗര സൗന്ദര്യവൽക്കരണ പദ്ധതി, ബീച്ച് നവീകരണം, ബോട്ട് ജെട്ടിയിൽ രാജീവ് ഗാന്ധി സദ്ഭാവന ഓപ്പൺ സ്റ്റേഡിയം, അപകടാവസ്ഥയിൽ ആയ നഗരസഭ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയ കെട്ടിട നിർമ്മാണം, ക്യാൻസർ രോഗികൾക്ക് സുരക്ഷിത ഭക്ഷണത്തിനായി 27 വാർഡുകളിലും പോഷക തോട്ടങ്ങൾ തുടങ്ങി കാർഷിക,ആരോഗ്യ, ടൂറിസം മേഖലകൾക്ക് പ്രാമുഖ്യം നൽകിയുള്ള 2026-27 നഗരസഭ ബജറ്റാണ് ഉപാദ്ധ്യക്ഷ സൗദാമിനി അഭിലാഷ് അവതരിപ്പിച്ചത്. മത്സ്യമാർക്കറ്റിൽ ആധുനിക കെട്ടിടം നിർമ്മിക്കും പുളിഞ്ചുവട് കോവിലകത്തും കടവ്, ശ്രീമൂലം മാർക്കറ്റ് എന്നിവിടങ്ങളിൽ ബീഫ് സ്റ്റാളുകൾ തുറക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. നഗരത്തിൽ പുതിയ റോഡുകൾക്കായി 14,02,100 രൂപയും ഓടകളും ഷോപ്പിംഗ് കോപ്ലക്സ് നവീകരണത്തിനുമായി 30 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിട്ടുണ്ട് എൽ.ഐ.സി കെട്ടിടവും പഴയ സ്വകാര്യ ബസ്സ് സ്റ്റാൻസിലെ ഷോപ്പിംഗ് കോപ്ലക്സും പൊളിച്ച് പണിയാനും പദ്ധതിയുണ്ട്. അടിസ്ഥാന സൗകര്യം ലഭ്യമായാൽ തൊഴിലുറപ്പ് പദ്ധതിയിൽ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി വൈക്കം ബ്രാൻഡ് അരി വിപണിയിറക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. എന്നാൽ സർക്കാർ ആശുപത്രിയിൽ കാർഡിയോളജി തുടങ്ങാനുള്ള നിയമപരമായ എല്ലാ നടപടികളുമെടുക്കും എന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം ഈ കൗൺസിൽ കാലത്ത് തന്നെ നടപ്പാക്കുമെന്നാണ് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നൽകുന്ന ഉറപ്പ്. ആരോഗ്യ മേഖലയിൽ സഹായിക്കാനായി ഒട്ടേറെപ്പേർ ഉണ്ടെന്നും അവരുടെ കൂടി സഹായം ലഭ്യമാക്കിയാവും സർക്കാൻ അനുമതിയോടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു. മുന്നിലിരുപ്പ് ഉൾപ്പെടെ 60,40,88,964 രൂപ വരവും 50,52,89,299 രൂപ ചെലവും 9,8,99,665 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് ആണ് കൗൺസിലിൽ അവതരിപ്പിച്ചത്. ഉച്ചക്ക് ശേഷം ബജറ്റ് ചർച്ചയും നടന്നു.
Comments ()