അമ്മയും മകനും തുങ്ങിമരിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിലിൽ (46) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ രാത്രി തങ്കമ്മക്ക് തലവേദനയായിരുന്നതിനാൽ അയൽവാസിയായ സ്ത്രീ വിവരങ്ങൾ തിരക്കിയിരുന്നു. രാത്രി വൈകിയും വീട്ടിൽ ലൈറ്റ് കണ്ട് ഫോൺ ചെയ്തപ്പോൾ സുനിൽ ഫോൺ എടുത്തിരുന്നതായും പറയുന്നു. അമ്മ ഉറങ്ങിയെന്നാണ് സുനിൽ പറഞ്ഞത്. രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ വിളിക്കാൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും തൂങ്ങിയ നിലയിൽ കണ്ടത്. വീടിൻ്റെ വാതിൽ അടച്ചിട്ടില്ലായിരുന്നു. എന്നാൽ സുനിൽ രാവിലെ ഏഴരയോടെ പാൽക്കാരൻ വീട്ടിലെത്തിച്ച പാൽ വാങ്ങിയിരുന്ന തായും പറയുന്നുണ്ട്. വീട്ടിൽ നിന്ന് ഏതാനും വരികളിലുള്ള ആത്മഹത്യ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. "അമ്മയെ കൂടെ കൊണ്ടുപോകുന്നു" എന്നാണ് കുറിപ്പിൽ ഉള്ളത്. തങ്കമ്മയുടെ മൂത്ത മകൻ അനിൽ ചെമ്പിലാണ് താമസിക്കുന്നത്. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. സുനിലിന്റെ ഫോൺ എയർപ്ലെയിൻ മോഡിൽ ആക്കിയ നിലയിലായിരുന്നു. കുറച്ച് കാലം ക്ഷേത്രങ്ങളിൽ പൂക്കൾ എത്തിച്ചു നൽകിയിരുന്ന സുനിൽ സ്വകാര്യ ഡ്രൈവറായും ജോലി ചെയ്തിരുന്നു. സുനിലിന് കാന്തല്ലൂരിൽ അവിടെയുള്ള ഒരാളുമായി ചേർന്ന് ചില ബിസിനസുകൾ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തങ്കമ്മ ഏറെ കാലമായി രോഗിയായിരുന്നു. സുനിലിനും ചെറിയ അസുഖങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സുനിലും അമ്മയുമായി ഗാഢമായ ഹൃദയബന്ധം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വൈക്കം ഡി.വൈ.എസ്.പി പി.എസ്. ഷിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയത്ത് നിന്ന് ഫോറൻസിക് സംഘവും എത്തിയിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ രണ്ട് പേരുടേയും മരണത്തിൽ വ്യക്തത വരൂ. മാതാവിനെ കൊലപ്പെടുത്തി സുനിൽ ആത്മഹത്യ ചെയ്തതാണൊയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് മൃതദേഹങ്ങളും അടുത്തടുത്തായാണ് തൂങ്ങിയ നിലയിലുണ്ടായിരുന്നത്.
സുനിൽ അവിവാഹിതനാണ്.