അശാസ്ത്രീയമായി ഓടകൾ അടച്ചു: വ്യാപാര സ്ഥാപനങ്ങളിൽ വെള്ളക്കെട്ട്
എസ്. സതീഷ്കുമാർ
വൈക്കം: അന്ധകാരത്തോട്ടിലേക്കുള്ള വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്നുള്ള ഓട അടച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളക്കെട്ട്.
പടിഞ്ഞാറേ ഗോപുരത്തിന് സമീപമുള്ള ഉടുപ്പി കൈലാസ് ഹോട്ടലിലെ ദൃശ്യങ്ങളാണിത്. ഇന്നലെ വൈകിട്ടോടെ പെയ്ത മഴയിൽ ഹോട്ടലിലെ വർക്ക് ഏരിയയും അടുക്കളയും മലിനജലത്തിൽ നിറഞ്ഞു. ഇവിടെ നിന്ന് അന്ധകാര തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നു എന്ന് പറഞ്ഞ് പല പ്രാവശ്യം പരിശോധന നടത്തിയ ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ഓട നഗരസഭ ഉദ്യോഗസ്ഥർ അടച്ചതായും ഹോട്ടലുകാർ പറയുന്നു. എന്നാൽ ക്ഷേത്രത്തിൽ നിന്നുള്ള ഓടയുടെ റോഡരികിലുള്ള അടച്ച ഭാഗം പിന്നീട് തുറക്കുകയും സമീപത്തെ ആശുപത്രിയുടെ ഭാഗത്ത് ഓട അടയ്ക്കുകയും ചെയ്തു എന്നാണ് ഹോട്ടലുകാർ പറയുന്നത്. ഇതോടെ ഹോട്ടലിന്റെ ഭാഗത്തുകൂടി കടന്നുപോകുന്ന ഓടയിൽ വെള്ളം നിറഞ്ഞ് ഇവരുടെ അടുക്കളയിലും വർക്ക് ഏരിയയിലും ഇന്നലെ രാത്രി മലിനജലം നിറയുകയായിരുന്നു. ഇവിടെ മലിനജലം നിറഞ്ഞതോടെ കനത്ത ദുർഗന്ധവും ഉണ്ടായി. നിലവിൽ ഹോട്ടൽ തുറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉടമ. നഗരസഭ ഉദ്യോഗസ്ഥരെയും വാർഡ് അംഗത്തെയുമെല്ലാം വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് പരാതി. ക്ഷേത്രത്തിൽ നിന്നുള്ള ഓടയിൽ ക്ഷേത്രത്തിലെ മാത്രമല്ല മറ്റ് ഇടങ്ങളിൽ നിന്നും മലിനജലം അന്ധകാരത്തോട്ടിലേക്ക് ഒഴുക്കുന്നു എന്നു പറഞ്ഞാണ് നഗരസഭ ഓട അടച്ചത്. എന്നാൽ ഈ ഓട ക്ഷേത്രത്തിൻറെ തുടക്കഭാഗത്ത് അടച്ചാൽ ദുരിതം ഒഴിവാകുമായിരുന്നു എന്നാണ് ആക്ഷേപം. പ്രശ്നത്തിൽ ഇന്ന് ഇടപെട്ട ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി അറിയച്ചത് ദേവസ്വവുമായി ചർച്ച ചെയ്ത് പരിഹരമുണ്ടാക്കുമെന്നാണ്. വേനൽ ക്കാലത്ത് അന്ധകാര തോട്ടിലേക്കുള്ള ഓടകൾ അടച്ചത് മഴക്കാലത്ത് ഒരു പക്ഷെ നഗരത്തിൽ ഗുരുതര പ്രതിസന്ധി ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ നടപടി ഉണ്ടായില്ലെങ്കിൽ വരുന്ന മഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത.