ഭക്തിസാന്ദ്രമായി വടക്കു പുറത്ത് ദേശഗുരുതി
എസ്. സതീഷ്കുമാർ
വൈക്കം: ആചാരനിറവിൽ മൂത്തേടത്തുകാവ് ദേവി ക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശഗുരുതി നടന്നു. 12 വർഷത്തിലൊരിക്കൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നടന്ന വടക്കുപുറത്ത് പാട്ടിൻ്റെ അവസാന ചടങ്ങാണ് മൂത്തേടത്തുകാവിൽ നടന്ന വടക്കുപുറത്ത് ദേശഗുരുതി.
ദീപാരാധനയ്ക്കുശേഷം മേൽശാന്തി ജയചന്ദ്രൻ പോറ്റിയുടെ കാർമികത്വത്തിൽ തെക്ക് പുറത്ത് ഗുരുതി നടത്തി. തുടർന്നാണ് മണ്ഡപത്തിൽ എഴുതിയ ദേവിയുടെ കളം മായ്ച്ച് തീയാട്ട് നടത്തി ആചാര്യൻ വടക്കുപുറത്ത് ഗുരുതി തർപ്പണം നടത്തിയത്. 256 ഖണ്ഡങ്ങളില്‍ എഴുതിയ ഗുരുതി കളത്തിലാണ് പ്രത്യേക വസ്തുക്കൾ ചേർത്ത നിണത്തിൽ ഗുരുതി നടത്തിയത്. ദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഈ അപൂർവ്വ ചടങ്ങ് ദർശിക്കുവാൻ എത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വടക്കുപുറത്ത് പാട്ട് സമാപന ഗുരുതിയിൽ തൃപ്തരാകാത്ത ഭൂതഗണങ്ങൾക്ക് വേണ്ടിയാണ് മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശ ഗുരുതി നടത്തുന്നത്. കണ്ണകി ഭാവത്തിലുള്ള മൂത്തേടത്ത് കാവ് ഭഗവതി വൈക്കത്തപ്പന്റെ പുത്രിയാണെന്നാണ് വിശ്വാസം.
Comments ()