ഭക്തിയുടെ നിറവിൽ ഉദയനാപുരത്തപ്പൻ്റെ ആറാട്ട്
ആർ.സുരേഷ്ബാബു
വൈക്കം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ടെഴുന്നള്ളിപ്പ്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്യത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷമാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. മേൽശാന്തി ആഴാട് നാരായണൻ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. മൂലവിഗ്രഹമാണ് ആറാട്ട് ചടങ്ങിനായി ഉപയോഗിക്കുന്നത്. ഉദയനാപുരം ഹരി, കലാപീഠം രതീഷ് ക്ഷേത്രകലാപീഠം വിദ്യാർത്ഥികളും മേളമൊരുക്കി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ഉദയനാപുരത്തപ്പന്റെ ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിന്ന മൂഹൂർത്തത്തിൽ, വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയച്ചു.

ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് മൂസത് അരിയും പൂവും തൂകിയാണ് ഉദയനാപുരപ്പനെ വരവേറ്റത്. വൈക്കത്തപ്പൻ തന്റെ സന്നിധാനത്ത് എത്തിയ പുത്രനും ദേവസേനാപതിയുമായ ഉദയനാപുരത്തപ്പന് തളക്കല്ല് ഒഴിഞ്ഞു കൊടുക്കുന്നതും ആറാട്ട് ചടങ്ങിലെ പ്രത്യേകതയാണ്. താന്ത്രിക അനുഷ്ഠാന പ്രകാരമാണ് ആറാട്ട് നടക്കുന്നത്.