തലയോലപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിക്കടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

മറവൻതുരുത്ത് അപ്പക്കോട് പുത്തൻകരിയിൽ സച്ചിൻ സതീശൻ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി അനന്തു നിവാസിൽ അയാൻ ജയൻ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30-ഓടെ വെട്ടിക്കാട്ടു മുക്ക് - കാഞ്ഞിരമറ്റം റോഡിൽ വടകര തോട്ടം ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അരയൻകാവു ഭാഗത്തുനിന്നും വരികയായിരുന്ന യുവാക്കളുടെ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തെന്നിമാറി ടാങ്കർ ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഒരാളുടെ ശരീരത്തിലൂടെ ടാങ്കറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. അപകടസ്ഥലത്തുവെച്ചുതന്നെ രണ്ടുപേരും മരണപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments ()