ബിന്ദുവിൻ്റെ കുടുംബത്തിന് സ്‌നേഹവീട് കൈമാറി

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ ബിന്ദുവിൻ്റെ ഓർമ്മകൾ നിറഞ്ഞ വേദിയിൽ ബിന്ദുവിൻ്റെ ഭർത്താവ് കെ. വിശ്രുതനോടൊപ്പം അമ്മ സീതമ്മ സർക്കാർ നവീകരിച്ചു നൽകിയ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുമന്ത്രി ആർ. ബിന്ദുവിൻ്റെ കൈയിൽ നിന്ന് സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വീടിനോടു ചേർന്നൊരുക്കിയ പന്തലിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിലാണ് താക്കോൽ കൈമാറിയത്. കുടുംബത്തിൻ്റെ കാര്യങ്ങൾക്ക് ഇനിയും ഒപ്പമുണ്ടാകുമെന്നും താക്കോൽ കൈമാറി മന്ത്രി ആർ. ബിന്ദു പറഞ്ഞു. ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസിസ്റ്റൻ്റ് എൻജിനീയർ തസ്തികയിൽ ജോലി നൽകുന്നതിന് നടപടികൾ പൂർത്തിയായതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ - ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഒക്ടോബർ മൂന്നിന് നിയമന ഉത്തരവ് വീട്ടിലെത്തിച്ചു നൽകുമെന്നും ബിന്ദുവിൻ്റെ മകൾ നവതിയുടെ ചികിത്സയടക്കം കുടുംബത്തിന് വേണ്ടതെല്ലാം ചെയ്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. സി.കെ ആശ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ, വാർഡ് മെമ്പർ ഡൊമിനിക്ക് ചെറിയാൻ, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, എൻ.എസ്.എസ് സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ, എം.ജി. സർവകലാശലാ എൻ.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസ്, ജില്ലാ കോഡിനേറ്റർ ഡോ. വിൽസൺ സി. തോമസ്, ഭവന നവീകരണ കമ്മിറ്റി കോഡിനേറ്റർ ഡോ. സി.എം. കുസുമൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ്സിൻ്റെ നേതൃത്വത്തിൽ 12.5 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നവീകരിച്ചത്.