ദാ...വന്നു, ദേ പോയി...
എസ്. സതീഷ്കുമാർ
വൈക്കം: ദാ...വന്നു ദേ പോയി... എന്ന് പറഞ്ഞ കണക്കായി വൈക്കത്ത് ഇന്നലെ മന്ത്രി ഉദ്ഘാടന യാത്ര നടത്തിയ മൂന്ന് സോളാർ ബോട്ടുകളുടെ ഗതി.
ഇന്നലെ വൈക്കത്ത് കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിയ മൂന്നു സോളോർ ഇന്ന് തിരികെ കൊണ്ടുപോയി. വൈക്കത്ത് ഇനി ഈ ബോട്ടുകൾ സർവീസ് നടത്തണമെങ്കിൽ നാളുകൾ കഴിയും. നാലു സോളാർ ബോട്ടുകൾക്ക് ചാർജിങ് സംവിധാനം വൈക്കത്ത് സ്റ്റേഷനിൽ ഒരുക്കണം. ആദ്യത്തെ സോളാർ ബോട്ടിനേക്കാൾ ആധുനികവൽക്കരിച്ച് നിർമ്മിച്ച പുതിയ സോളാർ ബോട്ടുകൾ ഓടിക്കണമെങ്കിൽ ജീവനക്കാർക്ക് പരിശീലനം വേണം. അതുകൊണ്ട് മൂന്ന് സോളാർ ബോട്ടുകളും നിർമ്മിച്ച യാർഡിലേക്ക് തിരികെ കൊണ്ടു പോയി. തീർന്നില്ല സോളാർ ബോട്ടുകൾ ഓടാൻ സമയ ക്രമീകരണം വരുത്തണം. ബോട്ടിന്റെ ഇന്‍ഷുറന്‍സ് തുക അടച്ചെങ്കിലും അതിന്റെ രേഖകൾ ലഭിച്ചിട്ടില്ല. സോളാര്‍ ബോട്ടുകള്‍ എത്തുമ്പോള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന സ്റ്റീല്‍ ബോട്ടുകള്‍ പിന്‍വലിച്ച് ഏത് സ്‌റ്റേഷനുകളിലേക്ക് നല്‍കണമെന്നു കാര്യത്തിലും തീരുമാനമായിട്ടില്ല. ഇതൊക്കെയാണ് ഔദ്യോഗിക വിശദീകരണം. ചാർജിങ് സൗകര്യം സ്റ്റേഷനിൽ എന്ന് സജ്ജമാകുമെന്നും ബാക്കി കാര്യങ്ങളൊക്കെ എപ്പോൾ നടക്കുമെന്നുമൊക്കെ തീരുമാനമായി നടപ്പായാൽ മന്ത്രി ഉദ്ഘാടനം ചെയ്ത സോളാർ വൽക്കരണ ഓട്ടം നടക്കും എന്നതാണ് സ്ഥിതി. സർവ്വീസുകൾ പഴയ പടി ഉണ്ടാവുമെന്നതിനാൽ യാത്രക്കാർക്ക് ആശ്വസിക്കാം. എന്നാൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തി. നോട്ടീസില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പരിപാടിയാണെന്നും ആരോപിച്ച് ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും നഗരസഭ ചെയർമാനും നഗരസഭ ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നിരുന്നു.