എം.എൽ.എ ഫണ്ട് പിൻവലിച്ചതിൽ പ്രതിഷേധം
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കത്ത് ഇടതു നഗരസഭാ അംഗത്തിൻ്റെ വാർഡിൽ റോഡിനായി അനുവദിച്ച എം.എൽ.എ ഫണ്ട്, തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിനാൽ എം.എൽ.എ പിൻവലിച്ചതായി ആക്ഷേപിച്ച് പ്രതിഷേധം.
ഇരുപത്തി മൂന്നാം വാർഡിലെ വയനവേലി റോഡിന് അനുവദിച്ച 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കേണ്ടെന്ന് സി.കെ. ആശ എം.എൽ.എ ജില്ല കളക്ടർക്ക് കത്ത് നൽകിയിരുന്നു. റോഡ് പണിക്കായുള്ള എസ്റ്റിമേറ്റ് നഗരസഭ തയ്യാറാക്കി നൽകാത്തതാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്നായിരുന്നു വിശദീകരണം. എന്നാൽ എസ്റ്റിമേറ്റ് നഗരസഭ നൽകിയിരുന്നുവെന്നും പ്രദേശത്തെ വാർഡുകളിലെല്ലാം ഇടതു സ്ഥാനാർത്ഥികൾ തോറ്റതാണ് എം.എൽ.എയുടെ നടപടിക്ക് കാരണമെന്ന് ആക്ഷേപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. വൈക്കം എം.എൽ.എ സി.കെ. ആശയുടെ 2025-26 ലെആസ്തി വികസന ഫണ്ടിൽ നിന്നാണ് 15 ലക്ഷം രൂപ വയനവേലി റോഡിനായി അനുവദിച്ചത്. ഇരുപത്തിമൂന്നാം വാർഡിൽ സി.പി.എം നഗരസഭ അംഗം ഉള്ളപ്പോൾ ആയിരുന്നു ഫണ്ട് അനുവദിച്ചത്.കഴിഞ്ഞ വർഷം ഏഴാം മാസം എം.എൽ.എ ശുപാർശകത്തും നൽകി. പണമനുവദിച്ച എം.എൽ.എക്ക് അഭിവാദ്യങ്ങളുമായി പ്രദേശത്ത് ബോർഡുകളും സ്ഥാപിച്ചു. എന്നാൽ കഴിഞ്ഞ ഇലക്ഷനിൽ ഈ വാർഡിൽ മാത്രമല്ല സമീപത്തെ അഞ്ച് വാർഡുകളിലും ഇടത് സ്ഥാനാർത്ഥികൾ തോറ്റു. ഇതിനിടെയാണ് ഈ മാസം പന്ത്രണ്ടിന് പദ്ധതി നടപ്പാക്കേണ്ടന്ന് എം.എൽ.എ കളക്ടർക്ക് ശുപാർശ കത്ത് നൽകിയത്. ഇതിനിടെ 400 മീറ്ററിലധികം വരുന്ന റോഡ് ഉയർത്തി ടാറ് ചെയ്യാനുള്ള എസ്റ്റിമേറ്റടക്കം ഭരണാനുമതിക്കായി നൽകിയിരുന്നു എന്നാണ് അന്നത്തെ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് പറഞ്ഞത്. എം.എൽ.എയുടെ ശുപാർശ പ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകേണ്ടന്ന കളക്ടറുടെ അറിയിപ്പ് നഗരസഭയിൽ ലഭിച്ചതോടെയാണ് സംഭവം പുറത്തിഞ്ഞത്. പണമനുവദിച്ച് ഭരണാനുമതി മാത്രം കിട്ടേണ്ട ഈ റോഡ് പണി മുടക്കിയെന്ന ആക്ഷേപമാണ് ഇപ്പോൾ നാണക്കേടിനും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്.
Comments ()