ഇന്ത്യയിലെ ആദ്യ സൗരോർജ്ജ സ്റ്റേഷനായി വൈക്കം ബോട്ട് ജെട്ടി
എസ്. സതീഷ്കുമാർ
വൈക്കം: മൂന്ന് സോളാർ ബോട്ടുകൾ കൂടിഎത്തുകയും ബോട്ട് ജെട്ടിയുടെ പ്രവർത്തനം സോളാർ സൗരോർജ്ജത്തിലാക്കുകയും ചെയ്യുന്നതോടെ ഇന്ത്യയിലെ ആദ്യ സൗരോർജ്ജ സ്റ്റേഷനായി മാറുകയാണ് വൈക്കം ബോട്ട് ജെട്ടി.
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ ആദിത്യയ്ക്ക് പുറമേ മൂന്ന് സോളാർ ബോട്ടുകൂടി ഫെബ്രുവരി 20-നാണ് വൈക്കത്ത് എത്തുന്നത്. സോളാർ ബോട്ടുകൾ വൈക്കം-തവണക്കടവ് സർവീസ് തുടങ്ങുന്നതോടെ പഴയ മൂന്ന് സ്റ്റീൽ ബോട്ടുകൾ മാറ്റും. നിലവിൽ ആദിത്യ എന്ന സോളാർ ബോട്ടും മൂന്ന് സ്റ്റീൽ ബോട്ടുമാണ് വൈക്കത്ത് സർവീസ് നടത്തുന്നത്. ബോട്ട് സർവീസുകൾ പൂർണമായും സോളാറിലേക്ക് മാറുകയും സ്റ്റേഷനിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയു ചെയ്യുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ബോട്ട് ജെട്ടിയായി മാറും വൈക്കം ബോട്ട് ജെട്ടി. സോളാർ ബോട്ട് സർവ്വീസിൻ്റെയും സൗരോർജ്ജ സ്റ്റേഷനാക്കുന്നതിൻ്റെ ആദ്യഘട്ട ഉത്ഘാടനമാവും 20 ന് നടക്കുക. 2017-ലാണ് ആദിത്യ വൈക്കത്ത് സർവീസ് തുടങ്ങിയത്. 3.15 കോടി രൂപയാണ് ഒരു സോളാർ ബോട്ടിന്റെ നിർമാണച്ചെലവ്. 80 കിലോവാട്ട് ശേഷിയുള്ള എൻജിനാണ് ബോട്ടികൾക്കുള്ളത്. ബോട്ടുകളുടെ മുകളിലാണ് സോളാർ പാനലുകൾ. 75 പേർക്കാണ് യാത്ര ചെയ്യാനാവുന്നത്. മൊബൈൽ ചാർജിങ് പോയിൻ്റുകൾ, ഓഡിയോ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ ബോട്ടുകളിൽ ഉണ്ട്. അരൂരിലെ ജലഗതാഗത വകുപ്പിൻ്റെ യാർഡിലാണ് ബോട്ടുകൾ ഉള്ളത്. ശബ്ദ-അന്ത രീക്ഷ-ജല മലിനീകരണങ്ങൾ ഇല്ലാതെ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന യാത്രാനുഭവമാണ് ഇനി വൈക്കത്ത് ലഭ്യമാകുന്നത്. സ്‌റ്റേഷനിലും സോളാർ പാനലുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടി കൾ ആരംഭിച്ചിട്ടുണ്ട്. സോളാർ പാനലുകൾ സ്ഥാപിക്കാൻ അനർട്ടിന് പണവും കൈമാറിയിട്ടുണ്ട്. രണ്ടുഘട്ടമായി പാനലുകൾ സ്ഥാപിക്കുന്നതോടെ ഇന്ത്യയിലെ ആദ്യ സൗരോർജ്ജ സ്റ്റേഷനായി വൈക്കം മാറും. ആദ്യഘട്ടം ഉടൻ പൂർത്തിയാക്കാനാണ് ജഗതാഗത വകുപ്പിൻ്റെ തീരുമാനം.