ഇടതുപക്ഷം വികസനത്തോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിച്ചു: ജോസ് കെ. മാണി എം.പി
വൈക്കം: പത്ത് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി ഗ്രാമപ്രദേശങ്ങളിലടക്കം ബൃഹത്പദ്ധതികള്‍ കൊണ്ടുവന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. ഇടതു സര്‍ക്കാരുകളുടെ കാലത്താണ് ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറി.

വൈക്കം നഗരസഭയില്‍ മാത്രം ഒരു വര്‍ഷം ക്ഷേമപെന്‍ഷനുകള്‍ നല്‍കാനായി 7.66 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതെന്ന് ജോസ് കെ. മാണി പറഞ്ഞു. സ്വന്തമായി വീടില്ലാത്തവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ വീട് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലക്ഷകണക്കിന് ആളുകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വികസനത്തോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് ഇടതുമുന്നണിയുടെ വിജയമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. സമ്മേളന വേദിയിൽ അപ്രതീക്ഷിതമായി എത്തിയ വിപ്ലവ ഗായിക പി.കെ. മേദിനിയെ ജാഥ ക്യാപ്റ്റൻ പൊന്നാട അണിയിച്ച് ആദരിച്ചു.
നാളെ രാവിലെ 8.30ന് പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണിയും പൗരപ്രമുഖരുമായി സംവാദം. 10ന് പാലാ ടൗണിലും 11ന് പൊന്‍കുന്നത്തും ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് സ്വീകരണം നല്‍കും.
Comments ()