|
Loading Weather...
Follow Us:
BREAKING

ജലഗതാഗത മേഖലയിൽ ചരിത്രമെഴുതി ക്ഷേത്രനഗരി

ജലഗതാഗത മേഖലയിൽ ചരിത്രമെഴുതി ക്ഷേത്രനഗരി
പുതിയ സോളാർ ബോട്ടുകളുടെ സർവ്വീസ് മന്ത്രി ഗണേഷ്കുമാർ ഉത്ഘാടനം ചെയ്യുന്നു

എസ്. സതീഷ്കുമാർ

വൈക്കം: ജലഗതാഗതത്തിൽ ചരിത്രമെഴുതി ആദ്യസോളാർ ബോട്ട് സ്റ്റേഷനായി മാറുന്ന വൈക്കത്ത് മൂന്ന് സോളാർ ബോട്ടുകൾ കൂടി സർവ്വീസ് തുടങ്ങി. രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ടായ ആദിത്യ സർവീസ് നടത്തുന്ന വൈക്കം തവണ കടവ് ബോട്ട് സർവ്വീസിൽ പുതിയ മൂന്ന് സോളാർ ബോട്ടുകൾ എത്തിയതോടെ നാല് സോളാർ ബോട്ടുകളാവും ഇനി ഇവിടെ സർവ്വീസ് നടത്തുന്നത്. പുതിയ ബോട്ടുകളുടെ സർവ്വീസ് മന്ത്രി ഗണേഷ്കുമാർ ഉത്ഘാടനം ചെയ്തു.

0:00
/1:56


വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മൂന്ന് സോളാർ ബോട്ടുകൾ ജലഗതാഗത വകുപ്പ് എത്തിച്ചത്. സൗരോജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്റ്റേഷൻ ഓഫീസിന്റെ നിർമാണോദ്ഘാടനവും മന്ത്രി നടത്തി. പുതിയ ബോട്ടിൽ ആദ്യയാത്രയും നടത്തിയാണ് മന്ത്രി മടങ്ങിയത്. സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നതോടെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇൻഡ്യയിലെ ആദ്യ സ്റ്റേഷനായി മാറും വൈക്കത്തേത്. 2017 മുതൽ ഇവിടെ സർവീസ് നടത്തുന്ന ആദിത്യയാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. പുതിയ ബോട്ടുകൾ വരുന്നതോടെ നിലവിലുള്ള ഡീസൽ ബോട്ടുകൾ പിൻവലിക്കും. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗതയുള്ള സോളാർ ബോട്ടിന് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ഡീസൽ ബോട്ടുകളേക്കാൾ അഞ്ചുമിനിറ്റ് സമയലാഭം ഉണ്ടാകും. 75 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഏഴുവർഷത്തിനുള്ളിൽ നിർമാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാനുമാവും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയാണ് വൈക്കത്ത് സോളാർപദ്ധതി നടപ്പാക്കുന്നത്. സ്റ്റേഷനിൽ ഷോർ ചാർജിംഗ് സൗകര്യവും ഒരുക്കിയാണ് ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ബോട്ട് സർവ്വീസ് എന്ന ബഹുമതിയിലേക്ക് വൈക്കം എത്തുന്നത്. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അദ്വധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. രാജു, എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത്, നവാൾട്ട് സി.ഇ.ഒ. സന്ദിത് തണ്ടശ്ശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, ഏബ്രഹാം പഴയ കടവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.