കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
എസ്. സതീഷ്കുമാർ
വൈക്കം: കോടതി പരിധി നിശ്ചയിക്കാനാവത്തതിനാൽ ഒരു പെറ്റി കേസ് പോലുമെടുക്കാനാവാതെ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത വൈക്കം കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരം. സ്റ്റേഷൻ്റെ കോടതി പരിധി വൈക്കം കോടതിയുടെതാക്കി നിശ്ചയിക്കാനുള്ള പരിഗണന പ്രസ്തുത കമ്മറ്റി 26 ന് മുമ്പ് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം.
വിഷയം മാധ്യമ വാർത്തയായതിനെ തുടർന്ന് അഡ്വക്കേറ്റ് ശ്രീകാന്ത് സോമൻ ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി നൽകിയതോടെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. വൈക്കം കല്ലറയിൽ ജനുവരി 24 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഈ പോലീസ് സ്റ്റേഷൻ തുറന്നത്. എന്നാൽ പോലീസ് സ്റ്റേഷനിലെ കേസുകൾ ഏത് കോടതിയിലാണ് പരിഗണിക്കേണ്ടത് എന്ന നടപടിക്രമം പാലിക്കാതെയാണ് ഉത്ഘാടനം നടത്തിയത്. ഇതോടെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മാത്രം കേസ് എടുത്ത് സംഭവം നടന്ന സ്ഥലം മുമ്പ് ഏത് പോലീസ് സ്റ്റേഷൻ കോടതി പരിധിയിലായിരുന്നൊ അവിടെക്കായിരുന്നു നൽകിയിരുന്നത്. മറ്റ് കേസുകൾക്കെല്ലാം മൂന്ന് മാസങ്ങളായി ഒത്തുതീർപ്പും മൊഴിയെടുക്കലും മാത്രമാണ് സാധ്യമായത് വൈക്കം കോടതി പരിധിയിലുണ്ടായിരുന്ന വൈക്കത്തെ വെച്ചൂർ പഞ്ചായത്ത് പ്രദേശം കൂടാതെ കടത്തുരുത്തിയിലെയും മാഞ്ഞൂരിലെയും സ്ഥലങ്ങൾ മാത്രമാണ് കല്ലറ സ്റ്റേഷൻ പരിധിയിൽ വന്നത്. വൈക്കം വാർത്തയാണ് വിഷയം ആദ്യം റിപ്പോർട്ട് ചെയ്തത്. മാധ്യമ വാർത്തകളെ തുടർന്ന് ഇൻഡ്യൻ ലോയേഴ്‌സ് കോൺഗ്രസ് വൈക്കം പ്രസിഡൻ്റ് അഡ്വക്കേറ്റ് ശ്രീകാന്ത് സോമൻ ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേസുകൾ വൈക്കം കോടതിയിൽ പരിഗണിക്കാമെന്നും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് അടക്കം ഇത് പരിഗണിക്കുകയാണെന്ന് അറിയിച്ച പ്രകാരം ബന്ധപ്പെട്ട കമ്മറ്റി ഈ മാസം 26ന് മുമ്പായി ഹൈക്കോടതിയെ നടപടിക്രമം പാലിച്ച് തീരുമാനം അറിയിക്കാനുമാണ് നിർദ്ദേശം ഉണ്ടായിരിക്കുന്നത്. പോലീസ് വകുപ്പും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റും അനുകൂല സത്യവാങ് മൂലം നൽകിയതോടെ കല്ലറ പോലീസ് സ്റ്റേഷനിലെ കേസുകൾ വൈക്കം കോടതിയുടെ പരിധിയിലാക്കി 26 ന് ശേഷം തീരുമാനം ഉണ്ടാവുമെന്ന് ഹർജിക്കാരനായ അഡ്വക്കേറ്റ് ശ്രീകാന്ത് സോമൻ പറഞ്ഞു.
Comments ()