സി.പി.ഐ ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ തുങ്ങിമരിച്ച കർഷകൻ്റെ സംസ്കാരം നടത്തി
വൈക്കം: സി.പി.ഐ തലയാഴം ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ്റെ സംസ്കാരം നടത്തി. തലയാഴം കൂവം പുളിക്കാശേരിയിൽ മക്കൻ ചെല്ലപ്പ(67)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഓഫീസിനു സമീപത്തെ മാവിൻചുവട്ടിൽ മാങ്ങാ പെറുക്കാനെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ഓഫീസിന് എതിർവശത്തായി ഇദ്ദേഹത്തിൻ്റെ പെട്ടി വണ്ടിയും കണ്ടെത്തിയിരുന്നു. ഓഫിസിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനായി കെട്ടിയിരുന്ന പന്തലിൻ്റെ ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിയിരുന്നു മൃതദേഹം. നേരത്തേ പക്ഷാഘാതം വന്നതിനെ തുടർന്ന് നടക്കാൻ പ്രയാസമുണ്ടായിരുന്ന ഇയാൾ ഉപയോഗിച്ചിരുന്ന വാക്കറും സമീപത്തായി ഉണ്ടായിരുന്നു. പന്തലിൽ വെളിച്ചം ലഭിക്കാനായി ഇട്ടിരുന്ന ബൾബിൻ്റെ വയർ വേർപെടുത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി 12 വരെ പാർട്ടി ഓഫീസിൽ ആളുണ്ടായിരുന്നു. മൃതദേഹത്തിൽ രണ്ട് പേജുള്ള ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യക്കുറിപ്പിൽ സി.പി.ഐയിലെ ചിലരെക്കുറിച്ച് പരാമർശമുള്ളതായി സൂചനയുണ്ട്. ആത്മഹത്യക്കുറിപ്പ് ലഭിച്ചത് സ്ഥിരീകരിച്ച പൊലീസ് ഇതിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പറഞ്ഞു. ഡോഗ് സ്ക്വാഡും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിയ കേന്ദ്രസേനയും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. മൃതദേഹം അഴിക്കാനുള്ള പോലീസിൻ്റെ ശ്രമം ഇവർ തടഞ്ഞു. പിന്നീട് തഹസിൽദാർ വന്നതിന് ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. ശരീരം പാതി തളർന്ന മക്കൻ ചെല്ലപ്പൻ വാക്കറിൻ്റെ സഹായത്തോടെയാണ് നടന്നിരുന്നത്. മക്കൻ കയർ കെട്ടി തൂങ്ങിമരിക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ആരോപിച്ചു. ചെല്ലപ്പൻ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഇട്ടിരുന്ന വീഡിയോ പ്രഫഷണൽ രീതിയിൽ എടുത്തതാണെന്നും ഇത് സി.പി.ഐ സ്ഥാനാർഥിക്കെതിരെ ഉപയോഗിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു. ഇടയാഴത്ത് എൻ.എസ്.എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗുരുകൃപ ഫോർട്ടി കൾച്ചറൽ നഴ്സറിയെന്ന പേരിൽ നഴ്‌സറി നടത്തി വന്ന ചെല്ലപ്പൻ അവിടെ തീർത്തിരുന്ന ഷെഡിലാണ് താമസിച്ചിരുന്നത്. ഏറെക്കാലമായി സി.പി.ഐയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു മക്കൻ. വർഷങ്ങളായി ഒരു പാർട്ടിയോടും ആഭിമുഖ്യമില്ലാതെ കാർഷിക പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന മക്കൻ ചെല്ലപ്പൻ വൈക്കത്ത് യു.ഡി.എഫ് സ്ഥാനാർഥിയെ അനുകൂലിച്ച് ഫെയ്‌സ് ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. ഇതിനെ തുടർന്ന് വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ ദുരൂഹ മരണം സംഭവിക്കുന്നത്. മരിക്കുന്നതിന് മുമ്പായി മക്കൻ ഫെയ്‌സ്ബുക്കിൽ ഇട്ട വീഡിയോയിൽ സി.പി.ഐക്കാർ തൻ്റെ കൃഷി നശിപ്പിച്ചതായും തന്നെ നിരന്തരം പല രീതിയിൽ ഉപദ്രവിച്ചിരുന്നതായും ആരോപിക്കുന്നുണ്ട്. പിതാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും മകൻ പി.സി. ദീപു ആരോപിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തലയാഴം കൂവത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ആനന്ദവല്ലി. മകൾ: ജ്യോതിർമയി.
Comments ()