കേരളത്തിൽ ബി.ജെ.പി മാറ്റം കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ
വൈക്കം: എൽ.ഡി.എഫിൻ്റേയും യു.ഡി.എഫിൻ്റേയും മാറി മാറിയുള്ള ജന വിരുദ്ധ ഭരണം കേരളത്തിലെ ജനങ്ങൾക്ക് മതിയായി എന്നും മാറ്റം കൊണ്ടുവരാൻ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും മാത്രമേ കഴിയൂ എന്ന് ജനങ്ങൾ മനസ്സിലാക്കുന്നുവെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതിൻ്റെ പ്രതിഫലനമായിരിക്കുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വൈക്കത്ത് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ കെ. അജിത്ത് അടക്കമുള്ളവർക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണതുടർച്ച എന്നാണ് എൽ.ഡി.എഫ് പറയുന്നത്.
സംസ്ഥാനത്ത് 55 ശതമാനം പേർക്കും കുടിവെള്ളം കിട്ടുന്നില്ല. എല്ലാ മേഖലകളിലും പിന്നാക്കാവസ്ഥയാണ്. ഇതാണോ തുടരേണ്ടത്. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ അഴിമതി മാത്രമാണ് നടത്തുന്നത്.

രാജ്യത്തെ 27 സംസ്ഥാനങ്ങളിലും 8 യൂണിയൻ ടെറിട്ടറികളിലും സി.പി.എമ്മും കോൺഗ്രസും ഒരു മുന്നണിയാണ്. കേരളത്തിൽ മാത്രം എതിർ ചേരികളിൽ. ഇത് ഭരണനാട്യമാണെന്നും ഇവർ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ബോട്ട് ജെട്ടി മൈതാനിയിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് എം.കെ. മഹേഷ് അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, കെ.അജിത്ത് എക്സ് എം.എൽ.എ, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻ്റ് എം.പി. സെൻ, സുമേഷ് കൊല്ലേരി, ലാൽ കൃഷ്ണ, പി.ജി. ബിജുകുമാർ, ലേഖ അശോകൻ, പി.ആർ. സുഭാഷ്, പി.സി. ബിനിഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം നടന്നു.
Comments ()