കേരളത്തിൻ്റെ 'ആനവണ്ടി'ക്ക് ഇന്ന് 88-ാം പിറന്നാൾ
എസ്. സതീഷ് കുമാർ
തിരുവനന്തപുരം: കവടിയാറിൽ 88 വർഷം മുമ്പ് തുടങ്ങിയ രാജകീയ യാത്രക്കാണ് ഇന്ന് 88 വയസ്സ് തികയുന്നത്. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ തുടക്കമിട്ട യാത്ര ഇന്നും കേരളത്തിൻ്റെ സാധാരണക്കാരുടെ യാത്രാമാർഗ്ഗമായി തുടരുന്നു. അപൂർവ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെ.എസ്.ആർ.ടി.സിയുടേത്. ഒരു രാജാവ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച സർക്കാർ ബസ് കമ്പനിയാണ് ഇന്നത്തെ നമ്മുടെ കെ.എസ്.ആർ.ടി.സി. ലണ്ടനിൽ നിന്നെത്തിയ ഇ.ജി. സാൾട്ടർ ആയിരുന്നു ആദ്യ യാത്രയുടെ ഡ്രൈവർ. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്ര നടത്തിയ വിശിഷ്ട വ്യക്തികൾ. ഉദ്ഘാടന ദിവസം കവടിയാർ നഗരത്തിലൂടെ 34 ബസ്സുകളുടെ അന്നത്തെ ഘോഷയാത്ര ഇന്നും ചരിത്രത്തിലുണ്ട്. തലമുറകൾ യാത്ര നടത്തി, മലയാളിയുടെ വികാരമായ ആ കെ.എസ്.ആർ.ടി.സി 88 വൽസരങ്ങൾ പിന്നിടുന്നു.