കോടതിവളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി
വൈക്കം: ജൈവ സമൃദ്ധി 2026 എന്ന കൃഷിവകുപ്പ് പദ്ധതിയിൽ വൈക്കം കോടതിവളപ്പിൽ പച്ചക്കറികൃഷിക്ക് തുടക്കമായി. കാടുപിടിച്ചു കിടന്ന വൈക്കം കോടതി വളപ്പിലെ സൂര്യപ്രകാശം കിട്ടുന്ന ഭാഗം വൃത്തിയാക്കിയാണ് പച്ചക്കറി തൈകൾ നട്ടത്. വൈക്കം ജുഡീഷ്യൽ മജിസ്ട്രേറ്റ് അർച്ചന കെ. ബാബുവാണ് ആദ്യ തൈ നട്ട് കൃഷിക്ക് തുടക്കം
കുറിച്ചത്.
വൈക്കം ന്യായാലയത്തിലെ ന്യായാധികാരി കെ.എം. ദേവികയും പച്ചക്കറി തൈ നട്ടു. ഗ്രോ ബാഗുകളിലാണ് തുടക്കത്തിൽ തൈകൾ നട്ടത്. കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖത്തിൽ വൈക്കം കൃഷി ഭവന്റെ പിന്തുണയോടു കൂടിയാണ് കൃഷിക്ക് തുടക്കമിട്ടത്. ലീഗൽസർവീസ് കമ്മിറ്റിയിലെ പാരാലീഗൽ വോളണ്ടിയർമാരും, അഭിഭാഷകരും അടങ്ങുന്ന ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വൈക്കം ബാർ അസോസിയേഷൻ പ്രസിഡൻ്റ് മധു കെ. എബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനു ചന്ദ്രബോസ്, ബാർ അസോസിയേഷൻ സെക്രട്ടറി എം.ജി.രഞ്ജിത്ത്, കൃഷി ഓഫീസർ ഇൻ ചാർജ്ജ് മെയ്സൺ മുരളി, ടി.എൽ.സി സെക്രട്ടറി അനു ജോൺ പി.എൽ. വി. സോമൻ പിള്ള എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Comments ()