കുടിവെള്ളം കിട്ടാക്കനി ആവുമ്പോൾ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
എസ്. സതീഷ്കുമാർ
വൈക്കം: വേനൽ കടുത്ത് വെള്ളക്ഷാമവും, പമ്പിങ്ങിലെ തടസങ്ങൾ മൂലം ജലവിതരണവും തടസ്സപ്പെട്ട് കുടിവെള്ളം കിട്ടാക്കനി ആവുമ്പോൾ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വൈക്കം ക്ഷേത്രത്തിൻ്റെ വടക്കേ ഗോപുരനടക്ക് സമീപം പ്രധാന റോഡിൻ്റെ നടുക്ക് ആഴ്ചകളായി കുടിവെള്ളം പാഴാകുന്ന ദൃശ്യങ്ങളാണിത്.
നഗരഭാഗങ്ങളിലേക്ക് കുടിവെള്ള സപ്ലൈ നടത്തുമ്പോഴെല്ലാം ഇതാണ് സ്ഥിതി. ഇവിടെ വെള്ളം ഇങ്ങനെ പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായി എന്ന് നാട്ടുകാർ പറയുന്നു. വലിയ കവലയിലെ വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് അധികം ദൂരെയല്ല കുടിവെള്ളം ഇങ്ങനെ പാഴാകുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ജനപ്രതിന്ധികളും എല്ലാം സ്ഥിരം കടന്നുപോകുന്ന വഴിയിലാണ് ഈ കാഴ്ച. റോഡിൻ്റെ നടുക്കാണ് പൈപ്പ് പൊട്ടി വെള്ളം ലീക്ക് ചെയ്യുന്നത്. ഈ വെയിലിലും വെള്ളം ഇങ്ങനെ റോഡരുകിൽ കെട്ടിക്കിടക്കണമെങ്കിൽ നഷ്ടപ്പെടുന്ന ശുദ്ധ ജലത്തിന്റെ അളവ് എത്രയാണെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. പമ്പിങ്ങിലെ സാങ്കേതികതയും തകരാറുകളും ബുദ്ധിമുട്ടുകളും ഒക്കെ പറഞ്ഞ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ന്യായം പറയുമ്പോൾ ഈ നഷ്ടമാകുന്ന ശുദ്ധജലത്തിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്നുകൂടി പറയണം.