നെൽകർഷകർക്ക് വീണ്ടും കണ്ണുനീർ
വൈക്കം: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ വെച്ചൂർ മേഖലയിൽ നെൽകൃഷിക്ക് കനത്ത നാശം.
വെച്ചൂർ പഞ്ചായത്തിലെ അച്ചിനകം, വലിയവെളിച്ചം,ഇട്ട്യേക്കാടൻകരി, അരികുപുറം തുടങ്ങിയ പാടശേഖരങ്ങൾ നെല്ല് വിളഞ്ഞ് കൊയ്യാൻ യന്ത്രം കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ മണിക്കൂറുകൾ നീണ്ടുനിന്ന ശക്തമായ മഴ ഉണ്ടാകുന്നത്. മഴ കാരണം വിളഞ്ഞ നെല്ല് നിലത്തടിയുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. തുടർച്ചയായ വൈദ്യുതി തകരാർ കാരണം പമ്പിംങ് നടത്തി വെള്ളം വറ്റിക്കണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കണം. അടിഞ്ഞ നെല്ല് പൂർണമായും നശിക്കുകയും ചെയ്യും. ബാക്കി വരുന്ന നെല്ല് കൊയ്‌തെടുക്കണമെങ്കിൽ ആവശ്യമായ കൊയ്ത്തു യന്ത്രം ഇല്ലാത്തതിനാൽ അതും നശിക്കും. അതുകൊണ്ട് കൊയ്യാനുള്ള പാടശേഖരങ്ങളും നെല്ല് കൊയ്ത് തീരാനുള്ള പാടശേഖരങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും കർഷകരുടെ നഷ്ടം വിലയിരുത്തുകയും വിളവെടുപ്പ് എത്രയും വേഗം പൂർത്തീകരിക്കാനുള്ള കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കേരള സംസ്ഥാന കർഷക സംഘടന (കെ.എസ്.കെ.എസ്) സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. രാജു ആവശ്യപ്പെട്ടു.