ഓശാന പെരുന്നാള്‍ ഇന്ന്
കോട്ടയം: ക്രിസ്തുദേവൻ കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നപ്പോള്‍, ജനങ്ങള്‍ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് 'ദാവീദിന്റെ പുത്രന് ഓശാന' പാടി വരവേറ്റ സംഭവത്തെ അനുസ്മരിച്ചാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. വലിയ നോയമ്പിലെ ഏറ്റവും ഭക്തിസാന്ദ്രമായ വിശുദ്ധ വാരത്തിന് ഈ ദിനത്തിലൂടെ തുടക്കമാവുകയാണ്. ലോകം കണ്ടിട്ടുള്ള രാജാക്കന്മാരെല്ലാം കുതിരപ്പുറത്തും തേരിലുമായി സൈന്യത്തിന്റെ അകമ്പടിയോടെ അധികാരം പ്രകടിപ്പിച്ചപ്പോള്‍, യേശു തിരഞ്ഞെടുത്തത് സമാധാനത്തിന്റെ പ്രതീകമായ ഒരു കഴുതക്കുട്ടിയെയായിരുന്നു.
ഭൗതികമായ അധികാരത്തേക്കാള്‍ ഉപരിയായി, സ്നേഹത്തിലൂടെയും വിനയത്തിലൂടെയും മനുഷ്യഹൃദയങ്ങള്‍ കീഴടക്കാം എന്ന വലിയ പാഠമാണ് ഓശാന നല്‍കുന്നത്. ഓശാന' എന്ന വാക്കിനർത്ഥം "ഞങ്ങളെ രക്ഷിക്കണമേ" എന്നാണ്. ഓശാന പെരുന്നാളിന് കുരുത്തോലകളും പൂക്കളുമായാണ് ആളുകള്‍ പള്ളികളില്‍ പോകുന്നത്. പുരാതന കാലത്ത് ഈന്തപ്പനയോലകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിജയത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായിരുന്നു.
കേരളത്തില്‍ തെങ്ങിൻ്റെ ഓലയാണ് കുരുത്തോലയായി. പള്ളികളില്‍ വെഞ്ചരിച്ച അല്ലെങ്കില്‍ പ്രാർത്ഥിച്ച ഈ കുരുത്തോലകള്‍ വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിക്കും. കത്തോലിക്കാ സഭ വിശ്വാസികള്‍ അത് അടുത്ത വർഷത്തെ നോമ്പിനോടനുബന്ധിച്ചുള്ള വിഭൂതി ബുധനാഴ്ച ഇവ കത്തിച്ച് ആ ചാരം നെറ്റിയില്‍ പൂശുകയും ചെയ്യുന്നു.എന്നാല്‍ ഓർത്തോഡോക്സ്, യാക്കോബായ സഭ വിശ്വാസികളും, സിറിയൻ വിശ്വാസികളും ക്രിസ്മസിന്റെ തീജ്വാല ശുശ്രുഷയില്‍ ഇത് കത്തിക്കുകയും ചെയ്യും. ഇന്ന് വൈകുന്നേരത്തോടെ വിശുദ്ധ വാരത്തിൻ്റെ പ്രാർത്ഥനകൾക്ക് തുടക്കമാവും.

വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ഓശാന ഞായർ ശുശ്രൂഷകളില്‍ സഭാമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും. ഓശാന പെരുന്നാൾ ദിനമായ ഇന്ന് റോം സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ ദിവ്യബലിയ്ക്കും കുരുത്തോല വെഞ്ചിരിപ്പിനും ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും.
ലെയോ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ വിശുദ്ധ വാരത്തിനാണ് വത്തിക്കാന്‍ ചത്വരം സാക്ഷിയാകുക. പതിനായിരകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.രാവിലെ 7 മണിക്ക് സെന്റ് മേരിസ് ബസിലിക്കയില്‍ നടക്കുന്ന ഓശാന തിരുക്കർമ്മങ്ങള്‍ക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാർമികനാകും.
കോട്ടയം പാമ്പാടി ദയറായിൽ രാവിലെ ഓശാന ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ മുഖ്യ കാർമികനാവും.
പാളയം സെന്റ് ജോസഫസ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലില്‍ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. രാവിലെ 5.45നും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന ഉണ്ടാകും. വൈകുന്നേരം 4.30ന് കുരിശിൻ്റെ വഴിയും വിശുദ്ധ കൂർബാനയുമുണ്ടാകും.

കോട്ടയം പൊൻപള്ളി സെൻ്റ് ജോർജ് യാക്കോബായ പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബാവ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക നേതൃത്വം നൽകും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയല്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ 6.30ന് ആരംഭിക്കും.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിക്കും.
കുരുത്തോല വാഴ്‌വിൻ്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങളുണ്ടാകും. രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും. 6.30ന് സന്ധ്യാനമസ്‌കാരവും നടക്കും.
Comments ()