പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു: ഒടുവിൽ നടപടി
എസ്. സതീഷ്കുമാർ
വൈക്കം: നഗരത്തിലെ പ്രധാന റോഡിൽ പൈപ്പ് പൊട്ടി ഒരു മാസത്തിലധികമായി കുടിവെള്ളം പാഴായ സംഭവത്തിൽ ഒടുവിൽ നടപടിയുമായി ജലവിതരണ വകുപ്പ്.
ക്ഷേത്രത്തിന്റെ വടക്കേ നടയിൽ റോഡ് മധ്യത്തിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റോഡ് കുഴിച്ചാണ് പൈപ്പ് നന്നാക്കുന്നത്.
വൈക്കം വാർത്തയുടെ റിപ്പോർട്ട് ഫലം കണ്ടു
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ദിവസേന യാത്ര ചെയ്യുന്ന ഈ പാതയിൽ വൻതോതിൽ വെള്ളം പാഴാകുന്നത് 'വൈക്കം വാർത്ത' റിപ്പോർട്ട് ചെയ്തിരുന്നു. ജലവിതരണ വകുപ്പ് ഓഫീസിന് തൊട്ടടുത്തായിട്ടും അധികൃതർ കാണിച്ച അനാസ്ഥക്കെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അധികൃതർ ഉണർന്നു പ്രവർത്തിച്ചത്.
നഗരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് അതിശക്തമായ ഒഴുക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. കടുത്ത വേനലിലും റോഡരികിൽ വെള്ളം കെട്ടിക്കിടന്ന് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി. വെച്ചൂർ, ഉദയനാപുരം, മറവന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോഴാണ് നഗരമധ്യത്തിൽ ഒരു മാസമായി ശുദ്ധജലം ഒഴുക്കിക്കളഞ്ഞത്. പൈപ്പ് നന്നാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ മധ്യഭാഗം കുഴിക്കുന്നതിനാൽ നിലവിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറേ നടയിൽ നിന്ന് വടക്കേ നടയിലേക്ക് എത്തുന്ന വാഹനങ്ങൾ വൺവേ രീതിയിൽ ഒരു വശത്തിലൂടെയാണ് കടത്തിവിടുന്നത്. ജലവിതരണ വകുപ്പ് ഓഫീസിന്റെ മൂക്കിന് താഴെ ഇങ്ങനെ ഒരു മാസത്തിലധികമായി കുടിവെള്ളം പാഴായിട്ടും ഇപ്പോൾ മാത്രമാണ് നടപടി ഉണ്ടായത്.
Comments ()