പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് വളർത്തൽ കേന്ദ്രങ്ങൾ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അധികൃതർ സന്ദർശിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രോഗവ്യാപന സാധ്യത തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും ജനങ്ങളുടെ സുരക്ഷിതത്വത്തിന് മാത്രമാണ് ഇപ്പോൾ പരിഗണനയെന്നും പ്രസിഡൻ്റ് വൈക്കം വാർത്തയോട് പറഞ്ഞു.
40 വർഷത്തിലധികമായി കോഴി ഫാം നടത്തുകയാണ് പി.ഡി. ജോൺ പുത്തൻകരിയും ഭാര്യ ത്രേസ്യാമ്മയും. 5 ഷെഡ്ഡുകളിലാണ് വിപുലമായ സംവിധാനത്തോടെ ശാസ്ത്രീയമായി കോഴി വളർത്തുന്നത്. ഇവിടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കർഷകൻ്റെ കഠിനാദ്ധ്വാനത്തിനാണ് കനത്ത തിരിച്ചടി നേരിട്ടത്. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജിത മധുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.വി. പുഷ്കരൻ, സൗമ്യാ സതീഷ്, എന്നിവർ ഒപ്പമുണ്ടായിരുന്നു.
Comments ()