പ്രതിസന്ധികളെ തരണം ചെയ്ത് അനില
എസ്. സതീഷ്കുമാർ
വൈക്കം: ബിടെക് ഇലക്ട്രിക്കൽ, മാർക്കറ്റിംഗ് ഡിപ്ലോമ എന്നിട്ടും അനില എന്ന വനിത ജോലിയെല്ലാം വിട്ട് പ്രണയിച്ച് ഒപ്പം കൂട്ടിയ വിപിനുമായി ഇറങ്ങിത്തിരിച്ചത് അക്വാ ടൂറിസത്തിനായിരുന്നു. പ്രകൃതി ദുരന്തങ്ങളും വിപിന്റെ ദുരൂഹ വേർപാടും തളർത്തിയെങ്കിലും അനിത പോരാടി നേടുകയാണ് ജീവിതം. തോട്ടകം അട്ടാറപ്പാലത്തിന് സമീപത്തെ വൈക്കം ഫിഷ് ഫാം അക്വാടൂറിസം കേന്ദ്രത്തിലൂടെ.
ചെമ്മനത്തുകരയിലെ വീടിന് സമീപം 60 സെൻറ് കരപ്പാടത്ത് മത്സ്യം വളർത്തലിലൂടെയായിരുന്നു വിപിനൊപ്പം അനില ജോലിയെല്ലാം ഉപേക്ഷിച്ച് മത്സ്യങ്ങളുടെ ഒപ്പം കൂടിയത്. രണ്ടായിരത്തിൽ അലങ്കാര മത്സ്യം വളർത്തൽ തുടങ്ങി. തോട്ടകത്ത് 3 ഏക്കറിൽ ആയിരുന്നു തുടക്കം. ചെറിയ മത്സ്യ കുഞ്ഞുങ്ങളെ വാങ്ങി വിരൽ വലിപ്പത്തിൽ വളർത്തി വിറ്റത് രണ്ടുവർഷത്തോളം. പിന്നീട് 10 സെൻറ് കുളം നിർമ്മിച്ച് 3000 ഗോൾഡൻ ഫിഷിനെ വളർത്തി. തുടക്കത്തിലെ തിരിച്ചടികൾ മറികടന്ന് അഞ്ചുവർഷം കൊണ്ടാണ് ഫാം വിപുലീകരിച്ചത്. 2025ൽ വനിതാ മത്സ്യകർഷക എന്ന ഒരു ദേശീയ പുരസ്കാരവും അനിലയെ തേടിയെത്തി. 2014 ലാണ് ഇവിടെ ഫാം ടൂറിസം കേന്ദ്രം തുടങ്ങിയത്. 2016- 17 വർഷങ്ങളിലായി കരിമീൻ കൃഷിയും ഫാമിൽ തുടങ്ങി. 2017 മുതൽ നാലു ജില്ലകളിലായി 1500 സ്കൂളുകളിൽ മാർക്കറ്റിംഗ് നടത്തിയതും അനില ഒറ്റയ്ക്കായിരുന്നു. ബാങ്ക് വായ്പയിലായിരുന്നു ഫാമിൻ്റെ വിപുലീകരണം. പിന്നാലെ പ്രളയവും കാറ്റും കോവിഡും ഈ ഫാമിനെ തകർത്തു. 9 മാസം മുമ്പ് കഴിഞ്ഞവർഷം ജൂൺ 9ന് ഒപ്പം നിന്ന വിപിനെ കാണാതാവുകയും 11ന് കരിയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ തകർന്നിരിക്കാൻ അനില തയ്യാറായില്ല.

ഫാം സജീവമാക്കിയിരിക്കുകയാണ് അനില ഇപ്പോൾ. മൂന്നു കുളങ്ങളിലായി മത്സ്യകൃഷി തുടങ്ങി. അപൂർവമായ ഇനങ്ങൾ അടക്കം 130 ഇനം മത്സ്യങ്ങളുള്ള അക്വേറിയകാഴ്ച ഇവിടെയുണ്ട്. 118 ഇനം അപൂർവ്വ ഷെല്ലുകൾ അടങ്ങിയ മ്യൂസിയം, കുട്ടികളുടെ പാർക്ക്, അക്വാറ്റിക് പ്ലാന്റുകളുടെ കാഴ്ച, വിവിധ ഗെയിമുകൾ ജയിച്ചാൽ സമ്മാനവും കിട്ടും. ചൂണ്ടയിടാം ഇവിടെ ഭക്ഷണത്തിനു ശേഷം കരിയാറിൻ്റെ അരികിൽ ഇളം കാറ്റേറ്റ് വിശ്രമിക്കാം. ഗൈഡുകളായും ഭക്ഷണം പാകം ചെയ്യാനായും നാലോളം വനിതകളും അനിലക്കൊപ്പം ഇവിടെയുണ്ട്, കുടുംബങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഇവിടം സമ്മാനിക്കുന്നത് ഒരു വേറിട്ട അനുഭവം തന്നെയാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ മാത്രം എത്തിയാലും ഇവിടുത്തെ ഭക്ഷണപുരയിൽ വിളമ്പാൻ ആളുണ്ട്. അറിവിനോടൊപ്പം വിനോദവും അപൂർവ്വ ശേഖരങ്ങളുടെ കാഴ്ചകളും കരിയറിൻ്റെ ഇളം കാറ്റിന്റെ കുളിർമയിൽ നിങ്ങൾക്ക് സമ്മാനിക്കുന്ന വേറിട്ട അനുഭവുമായാണ് അനില ഈ വനിതാദിനത്തിൽ അതിജീവനത്തിന്റെ സാക്ഷ്യം പറയുന്നത്.
Comments ()