സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസിന് നാരീപുരസ്ക്കാരം
വൈക്കം: ഡോ. എം.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകളെ ആദരിക്കുന്നതിനായി സ്റ്റഡി സെൻറർ എല്ലാവർഷവും ലോക വനിതാദിനത്തിൽ നൽകുന്ന പുരസ്ക്കാരമാണ് നാരീ പുരസ്ക്കാർ.
കലാ,സാംസ്കാരിക, മാധ്യമ,സാമൂഹിക,ജീവകാരുണ്യ, വിദ്യാഭ്യാസ,ആരോഗ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രാവീണ്യം നേടിയ വനിതാ പ്രതിഭകൾക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്. നീന്തലിൽ ചെറുപ്പം മുതൽ താല്പര്യമുണ്ടായിരുന്ന ഡോ. കുഞ്ഞമ്മ എൽ.ഐ.സിയിൽ നിന്നും വിരമിച്ചതിനു ശേഷം തൻ്റെ 62 ആമത്തെ വയസ്സിൽ വേമ്പനാട്ടു കായൽ നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ആലുവ പെരിയാറിൽ നടക്കുന്ന സിമ്മത്തോൺ നീന്തൽ മത്സരങ്ങളിൽ തുടർച്ചയായ രണ്ടു് വർഷം 8 കിം.മി ദൂരം പൂർത്തീകരിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് പാരാ സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ നിരവധി തവണ ഗോൾഡ് മെഡൽ നേടി.
വിദ്യാഭ്യാസ രംഗത്തും മികവു പുലർത്തുന്ന ഡോ. കുഞ്ഞമ്മ കുസാറ്റിൽ നിന്നും കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം സൈക്കോളജിയിൽ എം.എസ്.സി, എം ഫിൽ കൂടാതെ പി.എച്ച്ഡി യും നേടി. ഇപ്പോൾ ഒരു സൈക്കോളജിക്കൽ കൗൺസിലിംഗ് സെൻ്റർ നടത്തുന്നുണ്ട്. പാവപ്പെട്ട വർക്കു സൗജന്യമായാണ് കൗൺസിലിംഗ് കൊടുക്കുന്നത്. മാർച്ച് 8ാം തീയതി വനിതാ ദിനത്തിൽ എറണാകുളത്ത് ഇ.എസ്.എസ്.എസ് ഹാളിൽ വച്ച് കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ചടങ്ങിൽ സി.കെ. ആശ. എം.എൽ.എ അവാർഡ് സമ്മാനിച്ചു.
Comments ()