ശ്രീനിവാസൻ മടങ്ങുമ്പോൾ...
എസ്. സതീഷ്കുമാർ
വൈക്കം: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച കലാകാരൻ. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാ ബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് ശ്രീനി മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് സമ്മാനിച്ചത്. നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി ശ്രീനി. സന്മസുളളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി ഹിറ്റാക്കി മാറ്റി. 1991ൽ പുറത്തിറങ്ങിയ ആക്ഷേപ ഹാസ്യചിത്രമായ സന്ദേശം ഇന്നും കേരളത്തിൻ്റെ ചർച്ചയാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.
വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്. മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടി ശ്രീനി സിനിമയിലേക്ക് കടന്നു. 1977ൽ പി.എ. ബക്കറുടെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദന്റെയും കെ.ജി. ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. പിന്നെയാണ് തിരക്കഥാ രചനയിലേക്ക് കടന്നത്. പൂച്ചയ്ക്കൊരു മൂക്കുത്തിയായിരുന്നു ആദ്യ തിരക്കഥ. നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ച ശ്രീനിവാസൻ പ്രേക്ഷക ഹൃദയം കവർന്നു. കുടുംബ പ്രമേയങ്ങൾ ഇഴ ചേർത്ത് വിളമ്പാൻ ശ്രീനിയുടെ കഴിവ് അപാരമായി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ‘ഞാൻ പ്രകാശൻ' ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989 ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ സാമൂഹിക വിഷയ ചിത്രത്തിനുളള ദേശീയ പുരസ്കാരവും നേടി. മഴയെത്തും മുമ്പേ (1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടി. ഒരു പിടി കഥാപാത്രങ്ങളെ സൃഷ്ടിച്ചും അവതരിപ്പിച്ചും മലയാള മനസിൽ മായാത്ത അടയാളമിട്ടാണ് ശ്രീനിയുടെ മടക്കം