സി.പി.ഐ, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരെ മർദ്ദിച്ചതായി പരാതി
എസ്. സതീഷ്കുമാർ
വൈക്കം: മൂത്തേടത്തുകാവിൽ പോളിംഗ് ബൂത്തിൽ എത്തി എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വോട്ട് ചോദിച്ചത് ചോദ്യം ചെയ്തതിനാണ് രണ്ട് പ്രവർത്തകർക്ക് മർദ്ദനമേറ്റതെന്ന് എൽ.ഡി.എഫ്. സി.പി.ഐ ലോക്കൽ കമ്മറ്റി അംഗവും കൊട്ടാരപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ. ചന്ദ്രൻ, സി.പി.എം കൊട്ടാരപ്പള്ളി ബ്രാഞ്ച് സെക്രട്ടറി എം.കെ. മോഹനൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മൂത്തേടത്തുകാവ് എസ്.എൻ.എൽ.പി. സ്കൂളിൽ 123-ാം നമ്പർ ബൂത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് എത്തി വോട്ട് ചോദിച്ചതാണ് സി.പി.ഐ, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ ചോദ്യം ചെയ്തുവെന്നും ഇതോടെ അജിത്തിനൊപ്പം ഉണ്ടായിരുന്ന സംഘം ഇവരെ ആക്രമിച്ചെന്നുമാണ് പരാതി. ഇരുവർക്കും മുഖത്തും കഴുത്തിനും നെഞ്ചിലും അടക്കം ഇടിയേറ്റ ചതവുകളുണ്ട്. വൈക്കത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. അജിത്ത് സി.പി.ഐ വിട്ട് ബി.ജെ.പിയിൽ ചേർന്നത് സമീപകാലത്താണ്. എന്നാൽ ബൂത്ത് സന്ദർശത്തിനിടെ ഏതാനും എൽ.ഡി.എഫ് പ്രവർത്തകർ തൻ്റെ അന്തരിച്ച പിതാവിനെയടക്കം അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമാണ് ഉണ്ടായത് എന്ന് കെ. അജിത്ത് പറഞ്ഞു. സംഭവം നടക്കുന്ന സമയം ബൂത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. സംഭവത്തിൽ പോളിംഗ് സമയം കഴിഞ്ഞ് പരാതി കൊടുക്കുമെന്ന് സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എൻ. അനിൽ ബിശ്വാസ് പറഞ്ഞു. തോൽവി ഭയന്നാണ് എൽ.ഡി.എഫുകാർ തങ്ങളുടെ സ്ഥാനാർത്ഥിയെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ച് എൻ.ഡി.എയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments ()