സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ മുതൽ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും നാളെ മുതൽ സമരം തുടങ്ങുന്നു. 26 പ്രമുഖ ആശുപ്രതികളിലാണ് നാളെ മുതൽ സമരം പുനരാരംഭിക്കുന്നതെന്ന് യു.എൻ.എ അറിയിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മദ്ധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ വീണ്ടും സമരത്തിന് തുടക്കമിടുന്നത്. നഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെന്റ് അസോസിയേഷൻ വേണ്ടി വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വർധനയുടെ കാര്യത്തിൽ 21 മാനേജ്മെന്റുകളുമായാണ് ധാരണയിൽ എത്താനുള്ളതെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറയുന്നു. ഇത്രയും മാനേജ്മെന്റുകളുമായി ചർച്ച നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം ഉണ്ടായത്. ഇതിനകം 469 ആശുപ്രതികളുമായി ധാരണയിലായെന്നും യു.എൻ.എ അറിയിച്ചു. സമരത്തിനു പിന്നാലെ സ്വകാര്യ ആശുപ്രതി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള കരട് വിജ്‌ഞാപനം സർക്കാരും ഇറക്കിയിരുന്നു. നഴ്സുമാരുടെ അടിസ്‌ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ വരെയും മറ്റു ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,650 രൂപയുമായാണ് പരിഷ്കരിച്ചത്. 40,000 രൂപ വരെ വർധന ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ സമരം നടത്തിയത്. അറ്റൻഡർ, ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്‌റ്റോർ കീപ്പർ തുടങ്ങിയവരാണ് മറ്റു വിഭാഗം ജീവനക്കാരിൽ ഉൾപ്പെടുന്നത്.
Comments ()