വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എഴുന്നള്ളിപ്പ്
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ദിനത്തിൽ ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കിഴക്കോട്ട് എഴുന്നള്ളി.
കാർഷിക വിളവെടുപ്പ് കാലത്ത് കൃഷിയിടങ്ങൾ സന്ദർശിച്ച് ക്ഷേമ അന്വേഷണത്തിനായാണ് അച്ഛനും മകനും കൂടി കിഴക്കോട്ട് എഴുന്നള്ളുന്നത് എന്നാണ് വിശ്വാസം. വൈകിട്ടോടെ ഉദയനാപുരത്തപ്പൻ മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളി. തുടർന്നാണ് രണ്ട് ദേവൻമാരുടേയും കള്ളാട്ട്ശ്ശേരിക്കുള്ള കിഴക്കോട്ട് എഴുന്നള്ളിപ്പ് നടന്നത്. വാഴമന കൊട്ടാരം, കൂർക്കശ്ശേരി കൊട്ടാരം, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിൽ ഇറക്കി എഴുന്നള്ളിപ്പും പൂജയും വിശേഷാൽ നിവേദ്യവും നടത്തി രാത്രിയാണ് തിരിച്ച് എഴുന്നള്ളത്ത്. ആറാട്ട് കുളങ്ങര, മുരിയൻ കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ആഘോഷപൂർവ്വമായ എതിരേൽപ്പ് നടക്കും. അർദ്ധരാത്രിയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതോടെ വലിയ വിളക്കും വലിയ കാണിക്കയും നടക്കും. പ്രദക്ഷിണം പൂർത്തിയാക്കി മകൻ അച്ഛനോട് വിട പറയുന്നതോടു കൂടിയാണ് മാശി അഷ്ടമി എന്നു കൂടി അറിയപ്പെടുന്ന കുംഭാഷ്ടമിക്ക് സമാപനമാവുന്നത്. പുലർച്ചെ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നടന്നു. ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി കൂടാതെയുള്ള കുംഭമാസത്തിലെ അഷ്ടമി പ്രദേശവാസികളുടെ ആഘോഷമായി കൂടിയാണ് കണക്കാക്കുന്നത്.
Comments ()