വേമ്പനാട്ടു കായലിൽ ചരിത്രം കുറിച്ച് ആലുവ വാളശ്ശേരി റിവർ സ്വിമ്മിംങ് ക്ലബ്ബ്
എസ്. സതീഷ്കുമാർ
വൈക്കം: വേമ്പനാട്ടു കായലിൽ ചരിത്രം കുറിച്ച് ആലുവ വാളശ്ശേരി റിവർ സ്വിമ്മിംങ് ക്ലബ്ബിൻറെ നീന്തൽ. 184 പേരാണ് ചേർത്തല അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ച് വരെ നീന്തിയത്.
ആറു വയസ്സുകാരി മുതൽ 70 വയസ്സുകാരൻ വരെയുള്ള 184 പേരാണ് മൂന്നു കിലോമീറ്ററിലധികം വരുന്ന കായൽ കുറുകെ നീന്തി കയറിയത്. രാവിലെ ഏഴരയുടെ അമ്പലക്കടവിൽ അരൂർ എംഎൽഎ ദിലീമ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. 10 പേർ വീതമുള്ള നിരയായാണ് 184 പേർ കായൽ നീന്തിയത്. പത്തു വയസ്സിൽ താഴെ പ്രായമുള്ള 34 കുട്ടികളും 49 വനിതകളും അടങ്ങുന്ന സംഘമാണ് ചരിത്ര നീന്തൽ നടത്തിയത്. രണ്ടുമണിക്കൂർ 25 മിനിറ്റ് കൊണ്ടാണ് സംഘം കായലോര ബീച്ചിൽ നീന്തി കയറിയത്. പരിശീലകൻ സജീവ് വളശ്ശേരിലും ആവേശം പങ്കിട്ട് നീന്താൻ ഇറങ്ങിയിരുന്നു. ആലുവ പെരിയാറിൽ പരിശീലനം നേടിയവരാണ് ഈ ചരിത്ര നീന്തലിന് പിന്നിൽ. പതിറ്റാണ്ടുകളായി ആലുവ പെരിയാറിൽ സൗജന്യ നീന്തൽ പരിശീലനം നൽകുന്ന വാളശ്ശേരിൽ റിവർ സിമ്മിംഗ് ക്ലബ്ബാണ് ഈ ചരിത്ര നീന്തൽ സംഘടിപ്പിച്ചത്. ആദ്യമായാണ് വേമ്പനാട്ടു കായലിന് കുറുകെ ഇത്രയും പേർ ഒരുമിച്ച് നീന്തുന്നത്. ബീച്ചിൽ നീന്തികയറിയ സംഘത്തെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ബീച്ചിൽ കൂടിയ യോഗത്തിൽ നഗരസഭയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചരിത്ര നീന്തൽ നടത്തിയ താരങ്ങളെ അനുമോദിച്ചു.