ആചാരത്തനിമയിൽ മൂത്തേടത്ത്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്
ആർ. സുരേഷ് ബാബു
വൈക്കം: മൂത്തേടത്ത് കാവ് ഭഗവതിയുടെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുമുള്ള എഴുന്നള്ളിപ്പ് നടന്നു. ദേശദേവതയായ മൂത്തേടത്ത് കാവിലമ്മ ക്ഷേത്രത്തിലെ എട്ടാം ഉൽസവ നാളിൽ വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളുക പതിവ് ആചാരമാണ്. മുൻ കാലങ്ങളിൽ ഉൽസവത്തോടനുബന്ധിച്ച് ദേശാതിർത്തി വരെയുള്ള വീടുകളിൽ എത്തി നിറപറ സ്വീകരിച്ചിരുന്നു. നാട്ടാന പരിപാലന ചട്ടം വന്നതോടെ വീടുകളിലെത്തി പറകൾ എടുക്കുന്നത് ഒഴിവാക്കി. വൈക്കം, വടയാർ സമൂഹങ്ങളിലും ചെമ്മനത്തുകര പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടത്തിയ ഇറക്കിയെഴുന്നള്ളിപ്പിനും വിശേഷാൽ പൂജകൾക്ക് ശേഷം തിരിച്ച് മൂത്തേടത്ത് കാവിൽ എത്തിയതോടെ എഴുന്നളളിപ്പ് സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം ഊരാഴ്മ ക്കാരായ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, മുൻ ശബരിമല മേൽശാന്തി മുരളിധരൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി, ഗോപാലകൃഷ്ണൻ, സാഗർ എന്നിവർ നേതൃത്വം നല്കി.
ഉദയനാപുരം ക്ഷേത്രം.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആന പുറത്ത് എഴുന്നള്ളിയ കാവിലമ്മയെ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ തെക്കെ ഗോപുരനടയിൽ ആചാര പ്രകാരം വരവേറ്റു. ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് ഇറക്കിയെഴുന്നള്ളിച്ച് ഇണ്ടംതുരുത്തി മന വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും നിവേദ്യവും നടത്തി. മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി, വാതുക്കോട്ടില്ലത്ത് ശങ്കരൻ മൂസത്, പി.ജി. സുരേന്ദ്രൻ, മുൻ ഉപദേശക സമിതി ഭാരവാഹികളായ വി.ആർ.സി. നായർ, കെ.എൻ. ഗിരിഷ്, മാതൃ സമിതി പ്രസിഡണ്ട് രത്നമ്മ കർത്ത എന്നിവർ നേതൃത്വം നല്കി.
വൈക്കം സമൂഹം

വൈക്കം സമൂഹത്തിൽ എത്തിയ കാവിലമ്മയെ സമൂഹം ഭാരവാഹികൾ വരവേൽപ്പ് നൽകി. വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഇറക്കിയെഴുന്നള്ളിപ്പും വിശേഷാൽ പൂജകളും നടത്തി. ഭക്തർക്ക് നിറപറ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സമൂഹം പ്രസിഡണ്ട് കെ. ബാലചന്ദ്രൻ, കെ.സി. കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നല്കി.
വടയാർ സമൂഹം

വടയാർ സമൂഹത്തിൽ സമൂഹം ഭാരവാഹികൾ ചേർന്ന് വരവേറ്റു. ഇറക്കിയെഴുന്നള്ളിപ്പ് വിശേഷാൽ പൂജകൾ എന്നിവ നടന്നു. നിറപറ സമർപ്പിക്കുന്നതിന്ന് ധാരളം ഭക്തർ എത്തിയിരുന്നു. വൈകുണ്ഠപുരത്ത് അജിതൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. സമൂഹം ഭാരവാഹികളായ എം. ഈശ്വരയ്യർ, ഡോ. പരമേശ്വര ശർമ്മ, ബി. ഗണേശ്, എസ്. കൃഷ്ണയ്യർ, മറ്റക്കാട്ടിൽ ലക്ഷ്മണയ്യർ എന്നിവർ നേതൃത്വം നല്കി.
വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയിൽ വച്ച് അവകാശികളായ കിഴക്കേടത്ത് വാസുദേവൻ മൂസത്, വിഷ്ണു മൂസത് എന്നിവർ അരിയും പൂവും തൂകി കാവിലമ്മയെ എതിരേറ്റ് മണ്ഡപത്തിലേക്ക് ആനയിച്ചു. താന്ത്രിക വിധിപ്രകാരം വിശേഷാൽ പൂജകളും നിവേദ്യവും വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തി.
വൈദികപരമായി വൈക്കത്തപ്പന്റെ പുത്രി ഭാവത്തിലും പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകി ദേവിയുമായാണ് മൂത്തേടത്ത് കാവിലെ പ്രതിഷ്ഠാ സങ്കല്പം. വൈക്കത്തഷ്ടമി നാളിൽ അഷ്ടമി വിളക്ക് എഴുന്നള്ളിപ്പിന് കാവിലമ്മയുെടെ സാന്നിദ്ധ്യവും പ്രത്യേകതയാണ്.
നാളെ (23-3-26) രാവിലെ 11 ന് ഉൽസവബലി വൈകിട്ട് 6.30 ന് കരോക്കെ ഭക്തി ഗാനസുധ 10 ന് വലിയ വിളക്ക് 11 ന് വലിയ കാണിക്ക ത തീയാട്ട് 24 ന് 12.30 ന് അന്നദാനം വൈകിട്ട് 5.30 ന് സംഗീത സദസ്7ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ട്, ആറാട്ട് വരവ്, വെച്ചൂർ രാജേഷിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം 11 ന് വലിയ കാണിക്ക വെടിക്കെട്ട്, 25 കലശം, തീയാട്ട്
താലപ്പൊലി
ക്ഷേത്രത്തിൽ വിഷു മഹോൽസവത്തിന് മുന്നോടിയായി വിവിധ സംഘടനകൾ നടത്തുന്ന താലപ്പൊലി ആരംഭിച്ചു. ഏപ്രിൽ 8നാണ് സമാപനം.
എതിരേൽപ്പ് താലപ്പൊലി ഏപ്രിൽ 9 മുതൽ 12 വാരെയാണ്. 13 ന് ഗരുഡൻ തൂക്കവും മുത്തേടത്ത് കാവ് കെ.പി.എം.എസ്. ശാഖയുടെ നേതൃത്വത്തിൽ താലപ്പൊലിയും ഉണ്ടായിരിക്കും. എപ്രിൽ 15ന് രാവിലെ 4.30 ന് വിഷുക്കണി ദർശനം വൈകിട്ട് 4 ന് വിൽപ്പാട്ട് 6.30 ന് എരി തേങ്ങയിൽ അഗ്നി പകരും, തെക്കു പുറത്ത് വലിയ ഗുരുതി, വലിയ തീയാട്ട്, അരിയേറ്, നടയടപ്പ്.
മൂന്ന് മാസങ്ങൾക് ശേഷം കർക്കിടകം 1 ന് നട തുറന്ന് പതീവ് പൂജകളും ദർശനവും പുനരാംരഭിക്കും.
Comments ()