ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ
വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ പാചകം പ്രതിസന്ധിയിൽ. ഗ്യാസ് സിലണ്ടറുകൾ ലഭ്യമാകാത്തതാണ് മറവൻതുരുത്ത് യു.പി സ്കൂളിലെ വെള്ളപ്പൊക്കദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണപാചകം പ്രതിസന്ധിയിലാക്കുന്നത്.
വൈക്കം: വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ പാചകം പ്രതിസന്ധിയിൽ. ഗ്യാസ് സിലണ്ടറുകൾ ലഭ്യമാകാത്തതാണ് മറവൻതുരുത്ത് യു.പി സ്കൂളിലെ വെള്ളപ്പൊക്കദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണപാചകം പ്രതിസന്ധിയിലാക്കുന്നത്. മറവൻതുരുത്ത് സർക്കാർ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് ആഹാര വിതരണം പ്രതിസന്ധിയിലാകുന്ന സ്ഥിതി ഉണ്ടായത്. തുടർന്ന് സ്കൂളിലെ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് നൽകിയാണ് ഇന്നലെ പ്രശ്നം പരിഹാരം ഉണ്ടാക്കിയത്. ക്യാമ്പിലേക്കായി ആറ് ഗ്യാസ് സിലിണ്ടറുകൾ അടിയന്തരമായി അനുവദിക്കണമെന്ന് വില്ലേജ് ഓഫീസർ ഭാരത് ഗ്യാസിന്റെ വൈക്കം ഏജൻസിക്ക് കത്ത് നൽകിയതായി പറയുന്നു. എന്നാൽ ആവശ്യമായ തുക ഡിപ്പോസിറ്റ് ചെയ്യാതെ ഗ്യാസ് സിലിണ്ടറുകൾ വിട്ടുനൽകാൻ കഴിയില്ലെന്ന് ഏജൻസി അറിയിച്ചതായാണ് പരാതി. പഞ്ചായത്ത് അംഗത്തിൻ്റെ വീട്ടിൽ നിന്നും ഗ്യാസ് എത്തിച്ച് ഇന്ന് രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് രാത്രിയോടെ തീരുമാനമായത്. പ്രതിസന്ധി തുടർന്നാൽ ക്യാമ്പിലുള്ളവർക്ക് ഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യമാവും ഉണ്ടാവുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം. നിലവിൽ 85 കുടുംബങ്ങളിൽ നിന്നായി 175 പേരാണ് ഈ ക്യാമ്പിൽ ഉള്ളത്. ഇന്നലെ വൈകിട്ടോടെ വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡണ്ടും അടക്കം ക്യാമ്പിലെത്തി പ്രതിസന്ധി പരിഹരിക്കാൻ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് രാവിലത്തെ പാചകത്തിനുള്ള ഗ്യാസ് ഒരു പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ നിന്ന് എത്തിക്കാൻ തീരുമാനമായത്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ക്യാമ്പിലുള്ള 175 പേർ പട്ടിണി കിടക്കുന്ന സ്ഥിതിയിലാകും എന്നാണ് ആക്ഷേപം ഉയരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ രാത്രിയോ പകലോ എന്ന് നോക്കാതെ പരാതി പരിഹരിക്കാൻ നടപടി വേണമെന്ന സർക്കാർ നിർദ്ദേശം ഉള്ളപ്പോഴാണ് ഒരു രാത്രി പിന്നിട്ടിട്ടും ഇവിടെ ഗ്യാസ് എത്തിക്കാൻ നടപടി ഉണ്ടാകാത്തത്.
Comments ()