ഗണേശ വിഗ്രഹ നിമഞ്ജനത്തിന് ഒരുങ്ങി വൈക്കം

വൈക്കം: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് വൈക്കം ഗൗഡ സരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ നേതൃത്വത്തിൽ ഗണേശ വിഗ്രഹം വേമ്പനാട് കായലിൽ നിമഞ്ജനം ചെയ്യും. ശില്പി സ്ഥപതി കൃഷ്ണകുമാർ കേരള വർമ്മയാണ് കഴിഞ്ഞ 28 വർഷമായി ഇതിനുള്ള വിഗ്രഹം തയാറാകുന്നത്. കളിമണ്ണിൽ വിവിധ വർണ്ണങ്ങളിൽ ഏകദേശം മൂന്നു അടി ഉയരമുള്ള വിഗ്രഹമാണ് ഒരുക്കുന്നത്. പീഠത്തിലിരിക്കുന്ന രൂപത്തിൽ ഒരു ക്കുന്ന വിഗ്രഹത്തിൽ മുത്തുമാലയും മറ്റ് അലങ്കാരങ്ങളും ഉണ്ടാകും. 26ന് വൈകിട്ട് 7ന് മുരിയംകുളങ്ങരയിലുള്ള സമാജം ഹാളിൽ എത്തിക്കുന്ന ഗണേശ വിഗ്രഹത്തെ സമാജം പ്രസിഡൻ്റ് ഉമേഷ് ഷേണായ്, സെക്രട്ടറി രാമചന്ദ്ര പ്രഭു, കൺവീനർ സുധാകർ നായ്ക്ക്, തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. 27 ന് രാവിലെ 6ന് പ്രാണ പ്രതിഷ്ഠ, 10 ന് ഗണപതി ഹവനം തുടങ്ങിയവ ചടങ്ങുകൾക്ക് ബ്രഹ്മശ്രി തുറവൂർ അനിൽ ഭട്ട് കാർമ്മികത്വം വഹിക്കും. വൈകിട്ട് 7ന് വാദ്യമേളങ്ങളും, നാമജപങ്ങളോടും കൂടി അലങ്കരിച്ച രഥത്തിൽ ഗണേശ വിഗ്രഹം എഴുന്നള്ളിച്ച് ഘോഷയാത്രയായി ബോട്ടുജട്ടിയിൽ എത്തി വേമ്പനാട്ട് കായലിൽ വിഗ്രഹം നിമഞ്ജനം ചെയ്യും. വിഘ്നേശര ആരാധനക്ക് ശേഷം ഭക്തർ വിഗ്രഹം നിമഞ്ജനം ചെയുന്നത്തോടെ ഭഗവാന്റെ ദൈവിക സാന്നിധ്യം പ്രപഞ്ചത്തിലേക്ക് തിരികെ വിടുന്നത്തിന്റെ പ്രതീകമാണെന്ന് വിശ്വാസം. തുടർന്ന് പ്രസാദ വിതരണവും നടക്കും.