കെ.വി. കനാലിലേക്ക് കാർ മറിഞ്ഞ് ഡോക്ടർ മരിച്ചു
വൈക്കം: വൈക്കം തോട്ടുവക്കത്ത് കാർ കെ.വി. കനാലിൽ വീണ് ഡോക്ടർ മരിച്ചു.
ഒറ്റപ്പാലം കണിയാംപുറം അനുഗ്രഹ ഹൗസിൽ ഷൺമുഖൻ്റെ മകൻ ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്.
കൊട്ടാരക്കര ചെങ്ങമനാട് റാഫ ആരോമ ഹോസ്പിറ്റലിൽ കോസ്മറ്റോളജി വിഭാഗം ഡോക്ടറാണ്. എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്ന വഴിക്കാണ് അപകടം. ഉറങ്ങിപ്പോയതാണ് എന്ന് സംശയിക്കുന്നു. എപ്പോഴാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
പുലർച്ചെയാണ് നാട്ടുകാർ കാർ കനാലിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. സുകേഷ്, ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ.സി.സജിവൻ, എസ്.എഫ്.ആർ.ഒ പി.എൻ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. അമലിന്റെ ബോഡി വൈക്കം മോർച്ചറിയിലേക്ക് മാറ്റി. കരിയാറും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കനാലാണിത്. ദിവസങ്ങൾക്കു മുമ്പാണ് കനാൽ ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈക്കം ഫയർഫോഴ്സും പോലീസും ചേർന്ന് കാർ കനാലിൽ നിന്നും ഉയർത്തി.
