നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച
കായംകുളം: തിരുവനന്തപുരം - മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബമാണ് കവർച്ചയ്ക്ക് ഇരയായത്. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു സ്ലീപ്പർ കോച്ചിൽ വച്ച് കവർച്ചയ്ക്കിരയായത്. ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംഗ്ക്ഷനു സമീപത്തു വച്ചാണ് കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങൾ വച്ചു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ബാഗ് കവർന്നത് പ്രാദേശിക കവർച്ചാ സംഘമാണെന്നാണ് സൂചന.

ഈ സംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാർ എന്നയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. മൂന്ന് സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണു മോഷ്‌ടാവ് തട്ടിയെടുത്തതെന്നാണ് കുടുംബം പറയുന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനും അഞ്ചരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്തു സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്‌ടാവ് അവരുടെ കയ്യിൽ നിന്നു ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്‌മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണു സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്‌ടാവ് ട്രെയിനിൽ നിന്നും പുറത്തേക്കു ചാടി കടന്നുകളയും ചെയ്തു.
Comments ()