തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ്
വെച്ചൂർ: തണ്ണീർമുക്കം ബണ്ടിലെ പാടെ തകർന്ന റോഡ് നന്നാക്കാൻ ഒരു കോടി 40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോൻസ് ജോസഫ്. വെച്ചൂരിൽ എത്തിയ മന്ത്രി റോഡ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി, ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വെച്ചൂർ പള്ളിയിലെ തിരുനാൾ പ്രമാണിച്ച് മൂന്നാം തീയതി മുതൽ മൂന്നുദിവസം കൊണ്ട് റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കുമെന്നും മന്ത്രി അറിയിച്ചു. എം.പി ഫ്രാൻസിസ് ജോർജിനും ബിനിമോൻ എം.എൽ.എയ്ക്കും ഒപ്പമാണ് മന്ത്രി ഇന്ന് ഉച്ചയ്ക്ക് റോഡ് സന്ദർശിച്ചത്.
വെച്ചൂർ പള്ളിയിൽ എത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തിരുനാൾ ക്രമീകരണവും വിലയിരുത്തിയ ശേഷമാണ് റോഡ് കാണാൻ എത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡിന് ഫണ്ട് അനുവദിക്കാൻ ഇറിഗേഷൻ വകുപ്പിന് കഴിയില്ല. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബണ്ടിന്റെ ചുമതല ഇറിഗേഷൻ വകുപ്പിന് ആയതിനാലാണ് നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു. പഴയ എസ്റ്റിമേറ്റ് തുകയിൽ കരാർ എടുക്കാൻ ആളില്ലാതെ വന്നതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. കൂടുതൽ തുക അനുവദിച്ചാണ് ഇറിഗേഷൻ വകുപ്പ്, റോഡ് ബി.സി നിലവാരത്തിൽ ടാറിങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഇൻലാൻഡ് നാവിഗേഷനാണ് റോഡ് നിർമ്മാണ ചുമതല. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് റോഡ് നിർമ്മാണത്തിന്റെ മേൽനോട്ടം നിർവഹിക്കണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. വെച്ചൂർ പഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
Comments ()