കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ല: സി.പി.എം
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഎം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എ.എ റഹീം എം.പിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂ വരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പൊലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നേത്യത്വം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം.വി ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി. ജോയ്, എ.എ റഹിം എം.പി എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് എന്‍.സി.എസ്.ടി റിപ്പോര്‍ട്ട്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡി.ജി.പിമാര്‍ക്ക് ദില്ലിയില്‍ ഹാജരാകാന്‍ എന്‍.സി.എസ്.ടി നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 22ന് ഹാജരാകണം.
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം എൻ.ഐ. എ അന്വേഷിക്കണം: വി.എച്ച്.പി.
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയ സി.പി.എം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, എ.എ റഹിം എം.പി എന്നിവര്‍ക്കെതിരെ കൂടി പോക്‌സോ വകുപ്പുകള്‍ ചുമത്തണമെന്നും ശൈശവ വിവാഹം നടത്തിയതിന്റെ പിന്നിലെ ഗൂഢാലോചന ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്ത് അന്വേഷിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. ഈ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇവരുടെ വിവാഹം നടത്തിക്കൊടുക്കരുതെന്നും ആവശ്യപ്പെട്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് വി.എച്ച്.പി പരാതി നല്‍കിയിരുന്നു. മധ്യപ്രദേശിലെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ ദേശീയ പട്ടികര്‍ഗ്ഗ കമ്മീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 2009 ഡിസിംബര്‍ 30 ആണ് കുട്ടിയുടെ ജനന തീയതി എന്ന് ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വിവാഹം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ഇരു സംസ്ഥാനത്തെയും പോലീസ് മേധാവികളോട് വിശദീകരണം തേടിയിരിക്കുകയാണ്. കുട്ടിയെ കാണാനില്ല എന്ന രീതിയില്‍ എടുത്തിരിക്കുന്ന കേസില്‍ പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും കമ്മീഷന്‍ മധ്യപ്രദേശ് പോലീസിന് നിര്‍ദ്ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയെ പോലെയുള്ള അതിതീവ്ര മുസ്ലിം സംഘടനകളുടെ പ്രീതി പിടിച്ചു പറ്റുക എന്ന ലക്ഷ്യത്തോടുകൂടിയണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും, മറ്റ് നേതാക്കളും ശൈശവ വിവാഹത്തിന് കൂട്ട് നിന്നത്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ജിഹാദ് ഇടപാടുകളും സാമ്പത്തികമായിട്ടുള്ള ഇടപാടുകളും വ്യാജ രേഖാ നിര്‍മ്മാണവും എൻ.ഐ.എ അന്വേഷിക്കണമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വ്യാജ രേഖ നിര്‍മ്മാണം ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നും അന്തര്‍ സംസ്ഥാന ബന്ധമുള്ള ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. എൻ.ഐ.എ എത്രയും പെട്ടെന്ന് കേസ് ഏറ്റെടുക്കണമെന്നും, കേരളത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തി അഭയ കേന്ദ്രത്തിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments ()