കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ
ഡൽഹി: രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നല്‍കുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതിയിടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് രേഖയിലാണ് (എൻ.എഫ്.ഐ) നിർദേശം. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ നിർദേശിക്കാനോ നല്‍കാനോ പാടില്ലെന്ന് കരടുരേഖ വ്യക്തമാക്കുന്നു. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൃത്യമായ വൈദ്യപരിശോധനയും മേല്‍നോട്ടവുമില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കണം. അതിഗുരുതര സാഹചര്യങ്ങളില്‍ മാത്രം ഡോക്ടർമാരുടെ കർശന മേല്‍നോട്ടത്തില്‍ മരുന്നുകള്‍ നല്‍കാം തുടങ്ങിയവയാണ് നിർദേശങ്ങള്‍. കഴിഞ്ഞ വർഷം കുട്ടികള്‍ക്ക് നല്‍കിയ കഫ് സിറപ്പുകളില്‍ ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ (ഡി.ഇ.ജി), എത്തിലീൻ ഗ്ലൈക്കോള്‍ (ഇ.ജി) തുടങ്ങിയ വിഷാംശങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം.
Comments ()