മരണത്തിലും മിഴിതുറന്ന് ടീച്ചറമ്മ
എസ്. സതീഷ്കുമാർ
വൈക്കം: നിത്യതയിലലിഞ്ഞാലും ലക്ഷ്മിക്കുട്ടി ടീച്ചറിൻ്റെ കണ്ണുകൾ അടയില്ല. നമ്മെയെല്ലാം കണ്ടുകൊണ്ടേയിരിക്കും. മരണ ശേഷവും നാടിൻ്റെ ടീച്ചറായ ലക്ഷമിക്കുട്ടിയുടെ കണ്ണുകൾ മിഴിതുറക്കുന്നതിൻ്റെ ധന്യതയിലാണ് ഇടയാഴം ഗ്രാമം. ഇന്ന് പുലർച്ചെ അന്തരിച്ച വൈക്കം ഇടയാഴം വൃന്ദാവനത്തിൽ ലക്ഷ്മിക്കുട്ടി ടീച്ചറുടെ രണ്ടു കണ്ണുകളും ദാനം ചെയ്തു. ഇനി ഈ കണ്ണുകൾ മറ്റു രണ്ടു പേർക്ക് കാഴ്ചയേകും. നിരവധി പേർക്ക് അറിവ് പകർന്ന പുത്തൻപാലം സ്കൂളിലെ ടീച്ചറായിരുന്നു ലക്ഷമിക്കുട്ടിയമ്മ. എഴുപത്തി ഒൻമ്പതാം വയസിലായിരുന്നു ടീച്ചറുടെ മരണം. ടീച്ചറുടെ വിയോഗ സമയത്തും കുടുംബം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചതോടെയാണ് കണ്ണുകൾ കൈമാറിയത്. നാടിൻ്റെ ടീച്ചറമ്മയുടെ വിയോഗത്തിൻ്റെ വേദനയിലും ആ കണ്ണുകൾ ഇനിയും മിഴി തുറക്കുന്നതിൻ്റെ സന്തോഷം പങ്കുവെക്കുന്നുണ്ട് നാടും കുടുംബവും. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ ടീച്ചറുടെ മകൻ ഉണ്ണികൃഷ്ണൻ നായരുടെ തീരുമാന പ്രകാരമായിരുന്നു കണ്ണുകൾ ദാനം ചെയ്തത്.