നാമക്കുഴിയിൽ കായിക വസന്തം; കെ.സി ഏലമ്മയും നാമക്കുഴി സിസ്റ്റേഴ്സും വീണ്ടും മൈതാനത്തേക്ക്
പിറവം: കേരളത്തിന്റെ കായിക ഭൂപടത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട നാമക്കുഴിയുടെ മണ്ണിലേക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷം അർജുന അവാർഡ് ജേതാവ് കെ.സി. ഏലമ്മ തിരിച്ചെത്തി. വൈക്കം വനിതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നാമക്കുഴി സിസ്റ്റേഴ്സിനെ ആദരിക്കുന്ന ചടങ്ങിലാണ് പഴയകാല കായിക താരങ്ങളുടെ സംഗമം നടന്നത്. 25 വർഷങ്ങൾക്ക് ശേഷം നാമക്കുഴി സിസ്റ്റേഴ്സ് ഒന്നിച്ചെത്തിയ ചടങ്ങ് നാമക്കുഴിയുടെ കായിക പാരമ്പര്യം വീണ്ടെടുക്കാനുള്ള ഉണർവായി മാറി. താരങ്ങളെ ആദരിക്കുന്ന ചടങ്ങ് പിറവം എം.എൽ.എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ സംസ്ഥാന ഫുട്ബോൾ, ഹോക്കി താരങ്ങളെ അദ്ദേഹം ഗോൾഡ് മെഡൽ നൽകി ആദരിച്ചു. മുൻ വനിതാ സെൽ എസ്.പി. പി.കെ. ഏലിയാമ്മ, മുൻ ഇന്ത്യൻ താരം വി.കെ. സാറാമ്മ (റിട്ട. ഡി.വൈ.എസ്.പി) തുടങ്ങിയ നാമക്കുഴി സിസ്റ്റേഴ്സും കെ.സി. ഏലമ്മയും ചടങ്ങിൽ പ്രധാന അതിഥികളായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന പരിശീലന ക്യാമ്പിൽ പുതിയ തലമുറയിലെ താരങ്ങൾക്ക് കെ.സി. ഏലമ്മ കായിക തന്ത്രങ്ങൾ ഉപദേശിച്ചു നൽകി. താരങ്ങൾക്കൊപ്പം മൈതാനത്ത് പന്ത് തട്ടിക്കൊണ്ട് അവർ ക്യാമ്പിന് ആവേശം പകർന്നു. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഫുട്ബോൾ കോച്ച് ജോമോന്റെ നേതൃത്വത്തിലാണ് അക്കാദമിയിലെ നൂറോളം താരങ്ങൾ പരിശീലനം നടത്തുന്നത്. പരിപാടിയോടനുബന്ധിച്ച് നടന്ന പെൺകുട്ടികളുടെ ഫുട്ബോൾ, ഹോക്കി മത്സരങ്ങളിൽ ഫുട്ബോളിൽ മേവള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളും ഹോക്കിയിൽ വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യന്മാരായി.
വൈക്കം പ്രദേശത്ത് മതിയായ ഗ്രൗണ്ട് സൗകര്യമില്ലാത്തതിനാൽ നാമക്കുഴിയിലെ 110 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിലാണ് ഇപ്പോൾ അക്കാദമിയുടെ പരിശീലനം നടക്കുന്നത്. നാമക്കുഴി സിസ്റ്റേഴ്സിന്റെ സഹകരണത്തോടെ താരങ്ങളെ ദേശീയ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് കോച്ച് ജോമോൻ അറിയിച്ചു. മികവ് തെളിയിക്കുന്ന താരങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സ്പോൺസർഷിപ്പുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അക്കാദമി അധികൃതർ.
Comments ()