നഗരസഭയിൽ സ്റ്റാന്‍ഡിങ്ങ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു
എസ്. സതീഷ്കുമാർ
വൈക്കം: നഗരസഭയിൽ നടന്ന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ ഇടത് അംഗങ്ങള്‍ പാർട്ടി മാറി വോട്ട് ചെയ്തപ്പോൾ കോൺഗ്രസിനും ബി.ജെ.പി. വിമതയായി ജയിച്ച സ്വതന്ത്രക്കും സ്ഥാനങ്ങൾ ലഭിച്ചു. ക്ഷേമകാര്യം, മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലാണ് ഇടത് അംഗങ്ങള്‍ കോണ്‍ഗ്രസിനും ബി.ജെ.പി വിട്ട് സ്വതന്ത്രയായി മത്സരിച്ച അംഗത്തിനും വോട്ട് ചെയ്തത്.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ അനുവാദത്തോടെയായിരുന്നു സി.പി.എം കൗണ്‍സിലര്‍മാരുടെ ഈ പാർട്ടി വിട്ട വോട്ടിംഗ്. ക്ഷേമകാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് കോണ്‍ഗ്രസിന്റെ ഗീതാ പുരുഷനും ബി.ജെ.പിയിലെ വി. അമ്പിളിയുമാണ് മത്സരിച്ചത്. കോണ്‍ഗ്രസിലെ പി.ഡി. പ്രസാദും സ്ഥാനാർത്ഥിയും വോട്ട് ചെയ്തപ്പോൾ സി.പി.എമ്മിലെ പി.ടി.രാജേഷും കോൺഗ്രസിലെ ഗീതപുരുഷന് വോട്ടിട്ടു. ഇതോടെ സ്വന്തം വോട്ട് ഉള്‍പ്പെടെ ഗീതാ പുരുഷന് മൂന്ന് വോട്ട് ലഭിച്ചതോടെ കോൺഗ്രസിലെ ഗീതാ പുരുഷൻ ഇടത് അംഗത്തിന്റെ പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ. പിയിലെ അമ്പിളിയ്ക്ക് കിട്ടിയത് സ്വന്തം വോട്ടും.
മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് ബി.ജെ.പി വിട്ട് സ്വതന്ത്രയായി മത്സരിച്ച കെ.ബി. ഗിരിജാകുമാരിയും കോണ്‍ഗ്രസിന്റെ കെ.എന്‍. മാധുരിയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. മാധുരിക്ക് സ്വന്തം വോട്ടിനൊപ്പം കോണ്‍ഗ്രസിന്റെ ഇടവട്ടം ജയകുമാർ വോട്ടിട്ടപ്പോൾ എല്‍.ഡി.എഫിന്റെ എസ്. ഹരിദാസന്‍ നായര്‍ സ്വതന്ത്രയായ കെ.ബി. ഗിരിജാകുമാരിക്കും വോട്ട് ചെയ്തു. ഇതോടെ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും സ്വന്തം വോട്ട് ഉള്‍പ്പെടെ രണ്ട് വോട്ട് വീതമാണ് കിട്ടിയത്. ഒപ്പത്തിനൊപ്പം വോട്ടായപ്പോൾ ഇട്ട നറുക്കിൽ ബി.ജെ.പി. വിമതയായി ജയിച്ച സ്വതന്ത്ര കെ.ബി. ഗിരിജാകുമാരി മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി. താൻ ഇനി മുതല്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്നും കെ.ബി. ഗിരിജാകുമാരി പറഞ്ഞു. ധനകാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷും വികനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായ ബി.രാജശേഖരനും ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി സോണി സണ്ണിയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി എല്‍ഡിഎഫിലെ ഡി. രഞ്ജിത്ത് കുമാറും എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.