സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലും അപകടവും; എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തി

തലയോലപ്പറമ്പ്: സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് അധികൃതർ പരിശോധന നടത്തി. കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് തലയോലപ്പറമ്പ്, വൈക്കം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയത്. കോട്ടയം എൻഫോഴ്സ് മെൻ്റ് ആർ.ടി.ഒ. കെ. ഷിബു, എം.വി.ഐ ആർ.ടി.ഒ. രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ 6 സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിച്ച പരിശോധന വൈകിട്ട് 4 മണി വരെ നീണ്ടു. 60 ഓളം ബസുകൾ പരിശോധിച്ചതിൽ 40 ഓളം ബസുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. പെർമിറ്റില്ലാത്തവ, കണ്ടക്ടർ ലൈസൻസില്ലാത്തത്, ട്രിപ്പ് മുടക്കിയ ബസുകൾ, ഡോറുകൾ തുറന്ന് സർവ്വീസ് നടത്തിയ ബസുകൾ, സ്പീഡ് ഗവേണർ വിച്ഛദിച്ച് സർവ്വീസ് നടത്തിയവ, ജി.പി.എസ് സംവിധാനം ഇല്ലാതെയുള്ള ബസുകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത്തരം ബസുകൾക്കെതിരെ കേസ്സെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. അതെ സമയം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് ബസ് സ്റ്റാൻ്റിന് സമീപം വയോധികയെ ഇടിച്ച ആവേ മരിയ ബസ് കസ്റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ വൈക്കം പുലിയാട്ട്ചിറയിൽ ധനീഷിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.