തിരുപുരം പൂരത്തിന്റെ പ്രൗഢിയില്‍ അലിഞ്ഞ് ജനസാഗരം
വൈക്കം: താളമേളവിദ്വാന്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്ത്വത്തില്‍ നൂറില്‍പരം താളവാദ്യ കാലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ പാണ്ടിമേളത്തിന്റെ മേളപെരുക്കത്തില്‍ അരങ്ങേറിയ തിരുപുരം പകല്‍പൂരം ജനമനസ്സുകളില്‍ ദൃശ്യവിസ്മയം തീര്‍ത്തു. തലയോലപ്പറമ്പ് ശ്രീകൃഷണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ പ്രധാന ചടങ്ങായിരുന്നു ചൊവ്വാഴ്ച വൈകിട്ട് നടന്ന പകല്‍പൂരം കേരളത്തിലെ അറിയപ്പെടുന്ന തലയെടുപ്പുളഴ 15 ആനകള്‍ നെറ്റിപ്പട്ടം കെട്ടി പട്ടുകുടകള്‍ ചൂടി വെഞ്ചാമരം വീശി നിന്ന മനോഹരകാഴ്ച ആനപ്രേമികള്‍ക്കും ഭക്തര്‍ക്കും അപൂര്‍വ്വ ദൃശ്യമായ്. വൈകിട്ട് 4 ന് ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്താണ് പകല്‍പൂരം നടന്നത്. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി പൂരത്തിന് ദീപം തെളിയിച്ചു. ഗുരുവായൂര്‍ ഇന്ദ്രസെൻ ഭഗവാന്റെ തിടമ്പേറ്റി. തിടമ്പേറിയ ആനയുടെ ഇരുവശങ്ങളിലായി 14 ആനകള്‍ അണിനിരന്നു. കുടമാറ്റം, മയിലാട്ടം, ആനച്ചമയങ്ങളുടെ അലങ്കാരങ്ങള്‍, വലിയ വിളക്ക് എന്നിവ പൂരത്തിന് മികവേകി. 15 ആനകള്‍ അണിനിരന്ന പൂരത്തിന്റെ ദൃശ്യഭംഗി നുകരന്‍ ആയിരക്കണക്കിന് ആനപ്രേമികളും ഭക്തരും പൂര മൈതാനത്ത് നിറഞ്ഞ് നിന്നതും ശ്രദ്ധേയമായി ക്ഷേത്രം പ്രസിഡന്റ് ബി. അജിത്ത്, സെക്രട്ടറി എസ്. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് കെ.ബി. മധുസൂധനന്‍ നായര്‍, ഭാരവാഹികളായ രവീന്ദ്രനാഥന്‍ നായര്‍, സുരേഷ്‌കുമാര്‍ ആതിര, ആര്‍.കെ. രാജേഷ്, സന്തോഷ് ശ്രീരംഗം, പ്രമേദ് സുഗുണന്‍, സന്തോഷ്‌കുമാര്‍, എച്ച്.ആര്‍. രാജേഷ്, എ. ഹരിദാസ്, ആര്‍. നിതിന്‍, അനില്‍കുമാര്‍ എന്നിവര്‍ പൂരത്തിന് നേതൃത്ത്വം നല്‍കി.