തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ വയോധികയുടെ കാൽ പാദത്തിലൂടെ ബസ് കയറിയിറങ്ങി

തലയോലപ്പറമ്പ്: കാൽപാദത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഉദയനാപുരം വൈക്കപ്രയാർ കമ്മട്ടിത്തറ രമണി (73) നാണ് പരിക്കേറ്റത്.
തലയോലപ്പറമ്പ് ജംഗ്ഷന് സമീപം ബസ്റ്റാൻ്റിൻ്റെ പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച വെകിട്ട് 5 മണിയോടെയാണ് അപകടം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന വയോധിക ബസിടിച്ച് വീഴുകയും ഇവരുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടമുണ്ടാക്കിയത്. കാലിൻ്റെ വിരലുകൾ ചതഞ്ഞരഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൂടുതൽ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടമുണ്ടാക്കിയ ബസ് മാറ്റി ഇടാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇതിനിടെ ബസ്സ് അവിടെ നിന്നും കൊണ്ടുപോയതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ പിന്നാലെ എത്തിയ ആവേ മരിയ ബസ്സുകൾ തടഞ്ഞിടുകയായിരുന്നു. തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ ബസ്സ് കസ്റ്റഡിയിൽ എടുക്കുമെന്ന് പറഞ്ഞതോടെയാണ് പ്രവർത്തകർ പിൻമാറിയത്. ആവേ മരിയ ബസുകളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം ബൈക്കിൽ പോകുകയായിരുന്ന വെള്ളൂർ പഞ്ചായത്ത് അംഗത്തിന് നേരെ തെറ്റായ ദിശയിൽ അമിത വേഗത്തിൽ എത്തിയ ആവേ മരിയ ബസ് ഡ്രൈവർ അപകടകരമാകും വിധം നിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വൈക്കം ജോയിൻ്റ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് അംഗത്തിൻ്റെ വാഹനം പോലീസ് സ്റ്റേഷനിൽ എത്തി പരിശോധിച്ച് മടങ്ങി നിമിഷങ്ങൾക്ക് ശേഷമാണ് കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് അപകടം സംഭവിച്ചത്.